കുവൈത്തില്‍ ഇനി മാസ്‌ക് വേണ്ട; പള്ളികളിൽ സാമൂഹ്യ അകലം ഒഴിവാക്കി
കുവൈത്ത് സിറ്റി; കുവൈത്തിൽ തുറസായ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് കുവൈത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. വെള്ളിയാഴ്ച മുതല്‍ പള്ളികളിലെ സാമൂഹ്യ അകല നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. പള്ളികള്‍ ഉള്‍പ്പെടെ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് തുടരണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച മുതല്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ കൈക്കൊള്ളാന്‍ മന്ത്രിസഭ വ്യോമയാന വകുപ്പിനെ ചുമതലപ്പെടുത്തി. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിസ വിതരണം പഴയ തോതില്‍ പുനരാരംഭിക്കാനും മന്ത്രിസഭ അനുമതി നല്‍കി. ആരോഗ്യ മാനദണ്ഡം പാലിച്ചു കൊണ്ടുള്ള വിവാഹപാര്‍ട്ടികള്‍ക്കും സമ്മേളങ്ങള്‍ക്കും അനുമതി ഉണ്ടാകും. കൊറോണ പ്രതിരോധത്തിനായുള്ള ഉന്നതാധികാര സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് വിവിധ മേഖലകളില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. വിവാഹ ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കാനും തീരുമാനമുണ്ട്. ആരോഗ്യ സുരക്ഷയ്ക്കായുള്ള നിയന്ത്രണങ്ങളോടെ സെമിനാറുകളും കോണ്‍ഫറന്‍സുകളും നടത്താന്‍ ആനുവദിക്കും.