ഇന്ത്യ - കുവൈത്ത് വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
കുവൈത്ത് സിറ്റി : ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് വ്യാഴാഴ്ച പുനരാരംഭിക്കും. രണ്ട് വിമാനങ്ങളാവും ഇന്ത്യയിൽ നിന്ന് നേരിട്ട് സർവീസ് നടത്തുക. കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള ആറുരാജ്യങ്ങളിൽ നിന്ന് നേരിട്ട് വിമാന സർവീസ് ആരംഭിക്കാനുള്ള അനുമതി ചൊവ്വാഴ്ചയാണ് പ്രാബല്യത്തിലായത്. ഇതുസംബന്ധിച്ചുള്ള പുതിയ മാർഗനിർദേശങ്ങളും കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ടു. കുവൈത്തിന് അകത്തുനിന്നും പുറത്തുനിന്നും വാക്സിൻ എടുത്തവരെ വിവിധ വിഭാഗങ്ങളാക്കി തരംതിരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
വാക്സിനേഷൻ പൂർത്തിയാക്കിയ സ്വദേശികളും സാധുവായ താമസരേഖയുള്ള വിദേശികളും വാക്സിനെടുത്ത പുതിയ വിസയിലുള്ളവരും 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് ആർ.ടി.പി.സി.ആർ. ഫലം കരുതണം. ശ്ലോനിക് ആപ്പിൽ രജിസ്‌ട്രേഷൻ ഉണ്ടാവണം. ഇവർക്ക് ഏഴുദിവസത്തെ ഹോം ക്വാറന്റീനാണ്. മൂന്നുദിവസത്തിനുശേഷം കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാം.
വാക്സിനേഷൻ സ്വീകരിക്കാത്ത പ്രത്യേക ഇളവ് ലഭിച്ചവർ 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് ആർ.ടി.പി.സി.ആർ. ഫലം കരുതുകയും ശ്ലോനിക് ആപ്പിൽ രജിസ്റ്റർചെയ്യുകയും വേണം. കൂടാതെ ഇവർക്ക് ഏഴുദിവസത്തെ ഹോട്ടൽ ക്വാറന്റീൻ, അതിനുശേഷം ഏഴുദിവസത്തെ ഹോം ക്വാറന്റീൻ എന്നിവ നിർബന്ധമാണ്. കുവൈത്തിലെത്തി 24 മണിക്കൂറിനകം ആദ്യ പി.സി.ആർ പരിശോധന, ആറാംദിവസം രണ്ടാമത്തെ പി.സി.ആർ പരിശോധന എന്നിവ നടത്തണം. ഇവയുടെ ചെലവ് കുവൈത്തിൽ എത്തുന്നതിന് മുമ്പായി കുവൈത്ത് മുസാഫിർ ആപ്പ് വഴി അടയ്ക്കണം. അതേസമയം ഗാർഹികവിസയിൽ എത്തുന്നവർ ബിൽസലാമ ആപ്പിൽ രജിസ്റ്റർ ചെയ്യുകയും മറ്റു യാത്രാനിബന്ധനകൾ പൂർത്തിയാക്കുകയും ചെയ്യണം.