കുവൈത്തിൽ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി: വിസാ കാലാവധിയുള്ള 3,50,000 വിദേശികൾ രാജ്യത്ത് മടങ്ങി വരാനാകാതെ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. അതേസമയം വിദേശ തൊഴിലാളികൾക്ക് മടങ്ങി എത്താൻ കഴിയാത്തത് മൂലം തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്നതായി കന്പനി ഉടമകൾ പരാതിപ്പെടുന്നു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം തൊഴിലാളികൾക്ക് മടങ്ങിവരാൻ കഴിയുന്നില്ല. ഇത് സ്വകാര്യ തൊഴിൽ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പ്രശ്ന പരിഹാരത്തിന് നിയന്ത്രണങ്ങൾ പിൻവലിച്ച് മുൻകരുതലോടെ തൊഴിലാളികൾക്ക് പ്രവേശനം അനുവദിക്കണമെന്നും കന്പനി ഉടമകൾ സർക്കാറിനോട് ആവശ്യപ്പെട്ടു.
കൊറോണ പ്രതിസന്ധിയെ തുടർന്ന് അഞ്ചു ലക്ഷത്തോളം തോഴിലാളികൾ മടങ്ങി വരാനാകാതെ സ്വന്തം നാടുകളിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഇവരിൽ 1,51,990 പേരുടെ വിസ റദ്ദായി. അതേസമയം മൂന്നര ലക്ഷത്തോളം വിദേശ തൊഴിലാളികൾക്ക് കാലാവധിയുള്ള താമസ രേഖയോടെ വിദേശത്തു കുടുങ്ങി കിടക്കുകയാണ്. തൊഴിലാളി ക്ഷാമം രാജ്യത്തെ വാണിജ്യ മേഖല നേരിടുന്ന ഭീഷണി കണക്കിലെടുത്തു അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്പനി ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.