എഐ ഉപയോഗിച്ച് ഏറ്റവും കൂടുതൽ വ്യാജപ്രചാരണങ്ങൾ നടത്തിയത് സിപിഎം; കേസെടുത്ത് ഭയപ്പെടുത്തേണ്ട': പിണറായിക്കെതിരെ സതീശൻ
ഷീബ വിജയൻ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ നടക്കുന്നത് മുഖ്യമന്ത്രിക്ക് മാത്രം പരിരക്ഷ നൽകുന്ന ഏകാധിപത്യ ഭരണമാണെന്നും കേസുകൾ കാട്ടി പ്രതിപക്ഷത്തെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഏറ്റവും കൂടുതൽ വ്യാജപ്രചാരണങ്ങൾ നടത്തിയത് സിപിഎം ആണെന്ന് സതീശൻ ആരോപിച്ചു. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ അധിക്ഷേപിക്കുന്ന രീതിയിൽ എഐ വീഡിയോകൾ നിർമ്മിച്ചു പ്രചരിപ്പിച്ചിട്ടും നടപടിയെടുക്കാത്ത പോലീസാണ് ഇപ്പോൾ മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നത്.
"സ്വർണ്ണക്കവർച്ചാ കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത് മറച്ചുപിടിക്കാനാവാത്ത വാസ്തവമാണ്. സത്യം പറയുന്നവരെ ജയിലിലടയ്ക്കുന്ന ശൈലി ജനാധിപത്യത്തിന് വിരുദ്ധമാണ്. സ്വർണ്ണക്കവർച്ച നടത്തിയ സിപിഎം ക്രിമിനലുകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നത്?" എന്നും സതീശൻ ചോദിച്ചു. വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ സിപിഎം നിയോഗിച്ച സോഷ്യൽ മീഡിയാ സംഘങ്ങളാണെന്നും അവർക്കെതിരെ നടപടിയില്ലാത്തത് പോലീസിന്റെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
adsdssddsa
