തന്‍റെ സ്വകാര്യത കോടതിയിൽ പോലും സംരക്ഷിക്കപ്പെട്ടില്ലെന്ന് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ അട്ടിമറിയിൽ പ്രതികരണവുമായി അതിജീവിത. തന്‍റെ സ്വകാര്യത കോടതിയിൽ പോലും സംരക്ഷിക്കപ്പെട്ടില്ലെന്ന് അതിജീവിത ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്ത് പകരേണ്ട കോടതിയിൽ നിന്നും ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണ്. കോടതിയിൽ തന്‍റെ സ്വകാര്യത സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഏറെ ഭയപ്പെടുത്തുന്നതാണ്. അണ്‍ഫെയർ ആന്‍ഡ് ഷോക്കിംഗ് എന്നാണ് മെമ്മറി കാർഡ് ചോർന്ന സംഭവത്തെ അതിജീവിത വിശേഷിപ്പിച്ചത്.
സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസമുണ്ട്. നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും അതിജീവിതയുടെ പോസ്റ്റിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി മൂന്ന് പ്രാവശ്യം മെമ്മറി കാർഡ് പരിശോധിക്കപ്പെട്ടു എന്നായിരുന്നു റിപ്പോർട്ട്.
അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർക്കെതിരെയായിരുന്നു കണ്ടെത്തൽ. കുറ്റക്കാരെ സംരക്ഷിച്ചുള്ള വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജിയിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും.
sdgsdg