കൊച്ചിയിലേത് ഡൽ‍ഹിയെക്കാൾ‍ മെച്ചപ്പെട്ട വായു; പരിഹാസത്തിന് മറുപടിയുമായി എംബി രാജേഷ്


കൊച്ചിയിലേത് ഡൽ‍ഹിയെക്കാൾ‍ മെച്ചപ്പെട്ട വായുവാണെന്ന് മന്ത്രി എംബി രാജേഷ്. വസ്തുതകൾ‍ പറയുമ്പോൾ‍ പ്രതിപക്ഷം അസ്വസ്ഥരാകരുത്. സത്യത്തിൽ‍ നല്ല വായു ശ്വസിക്കണമെങ്കിൽ‍ കേരളത്തിൽ‍ വരേണ്ട സ്ഥിതിയാണെന്നും രാജേഷ് നിയമസഭയിൽ‍ പറഞ്ഞു. ഡൽ‍ഹിയിൽ‍ കേരളത്തിലേക്കാൾ‍ മോശം വായുമാണ്. എന്നിട്ട് ഡൽ‍ഹിയിൽ‍ നിന്ന് ചില നേതാക്കളും മന്ത്രിമാരും ഇവിടെ വന്നിട്ട് ഐ ക്യാന്‍ഡ് ബ്രീത്ത് എന്ന് പറയുകയാണെന്നും രാജേഷ് പരിഹസിച്ചു. 

“കൊച്ചിയിൽ‍ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവുമില്ല. കൊച്ചിയിലെ എയർ‍ ക്വാളിറ്റി ഈ ദിവസങ്ങളിൽ‍ മോശമായത് ഏഴാം തീയതിയാണ്. അത് 259 പിപിഎമ്മാണ്. അന്ന് തീപിടിത്തമില്ലാത്ത ഡൽ‍ഹിയിലെ എയർ‍ ക്വാളിറ്റി 238 ആണ്. ഇന്ന് രാവിലെ 9.38ന് 138 ആണ് കൊച്ചിയിലെ പിപിഎം. ഇത് കാര്യങ്ങൾ‍ നിയന്ത്രണവിധേയമായത് കൊണ്ടാണ്. ഇന്ന് ഡൽ‍ഹിയിലേത് അതേ സമയത്ത് 223 ആണ്.അപ്പോഴാണ് ഡൽ‍ഹിയിൽ‍ നിന്ന് ചിലർ‍, അവരുടെ പേര് പറയുന്നില്ല. ഇവിടെ എത്തിയിട്ട്, ഐ ക്യാന്‍ഡ് ബ്രീത്ത് എന്ന് പറയുന്നത്. അവർ‍ക്ക് ശ്വാസം മുട്ടുന്നെന്ന്. സത്യത്തിൽ‍ ശ്വസിക്കണമെങ്കിൽ‍ ഇവിടെ വരണമെന്നതാണ് സ്ഥിതി. ഇന്നലെ ഒരു ചാനൽ‍ കൊടുത്ത വാർ‍ത്ത പറയാം. കൊച്ചിയിലെ വായു മോശം അവസ്ഥയിൽ‍ ഡൽ‍ഹിയെക്കാൾ‍ മോശം. എന്താണ് വസ്തുത. പ്രതിപക്ഷത്തെ കെണിയിലാക്കുന്നത് ഇത്തരം വ്യാജവാർ‍ത്തകളാണ്. ഇന്നലെ ഡൽ‍ഹിയിലെ പ്രൊമിനന്റ് പൊൾയൂഷന്‍ പിഎം 10. കൊച്ചിയിലേത് 2.5. അപ്പോഴാണ് വാർ‍ത്ത കൊടുക്കുന്നത് കൊച്ചിയിലെ വായു ഡൽ‍ഹിയിലേക്കാൾ‍ മോശമെന്ന്. കൊച്ചിയിലേത് നാലിലൊന്ന് മെച്ചപ്പെട്ടതാണ്.

സീറോ വെസ്റ്റ് നഗരത്തിൽ‍ മാലിന്യ മല സൃഷ്ടിച്ചതിൽ‍ യുഡിഎഫിന് പങ്കുണ്ടെന്നും മന്ത്രി സഭയിൽ‍ പറഞ്ഞു. മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത് ലോകത്ത് ആദ്യമാണെന്ന് പ്രതിപക്ഷം വരുത്തുകയാണ്. ലോകത്താകെ മാലിന്യ മലകൾ‍ക്ക് തീപ്പിടിച്ച സാഹചര്യമുണ്ട്. ബ്രഹ്മപുരത്തും മുന്‍പ് തീപിടിത്തം ഉണ്ടായിട്ടുണ്ട്. മുന്‍പ് ബ്രഹ്മപുരത്ത് തീപിടിച്ചപ്പോൾ‍ നാലു ദിവസം തീ നീണ്ടു നിന്നിരുന്നു. അന്ന് യുഡിഎഫായിരുന്നു ഭരണത്തിലെന്നും എംബി രാജേഷ് പറഞ്ഞു. 

അതേസമയം, ബ്രഹ്മപുരത്ത് ഇപ്പോഴും ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് ഇപ്പോഴും കത്തികൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ബ്രഹ്മപുരത്ത് നിന്ന് അയൽ‍ ജില്ലകളിൽ‍ വരെ വിഷപ്പുക നിറഞ്ഞു. ഇത് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങൾ‍ക്ക് കാരണമാകും. വിഷപ്പുക നിറഞ്ഞ പത്താം ദിവസമാണ് ആരോഗ്യ മന്ത്രി മാസ്‌ക് ധരിക്കണമെന്ന് നിർ‍ദ്ദേശം നൽ‍കിയത്. ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമായിരുന്നു കൊച്ചിയിലുള്ളത്. വിയറ്റ്‌നാം യുദ്ധത്തിൽ‍ അമേരിക്ക ഉപയോഗിച്ച രാസവസ്തുവാണ് പുകയിൽ‍ അടങ്ങിയിരിക്കുന്നത്. മൂന്നുദിവസം കഴിഞ്ഞപ്പോൾ‍ ആരോഗ്യമന്ത്രി അവിടെ ആരോഗ്യപ്രശ്‌നമില്ലെന്ന് പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞതെന്നും വിഷയം ലഘുകരിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് പ്രശ്‌നം ഇത്ര വഷളാവാന്‍ കാരണമെന്നും പ്രതിപക്ഷ നേതാവ് സഭയിൽ‍ പറഞ്ഞു.

article-image

rtest

You might also like

  • Lulu Exchange
  • Straight Forward

Most Viewed