കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു


സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.

കണ്ണൂര്‍ കല്ലറ തലായി എല്‍പി സ്‌കൂള്‍ അദ്ധ്യാപകന്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953ല്‍ ജനനം. കോടിയേരിയിലെ ജൂനിയര്‍ ബേസിക്ള്‍ സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മാഹി മഹാത്മാഗാന്ധി ഗവണ്‍മെന്റ് കോളജില്‍ നിന്നും പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കി.

കെഎസ്ഫിലൂടെയാണ് പൊതു പ്രവര്‍ത്തന രംഗത്തെത്തുന്നത്. 1970ല്‍ സിപിഎം ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ, അടിയന്തരവാസ്ഥ കാലത്ത് പതിനാറുമാസം ജയില്‍ വാസം അനുഭവിച്ചു

1990 മുതല്‍ 1995വരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2008ല്‍ കോയമ്പത്തൂരില്‍ വെച്ചു നടന്ന പാര്‍ടി കോണ്‍ഗ്രസിലാണ് അദ്ദേഹം സിപിഎം പൊളിറ്റ് ബ്യൂറോ മെമ്പറായത്. 2015ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാനസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു. 2018ല്‍ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. വിഎസ് മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.

You might also like

Most Viewed