പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ

അക്രമിക്കാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരളം സുപ്രീം കോടതിയിൽ. പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തു. നേരത്തെ, അക്രമകാരികളായ തെരുവുനായകളെ കൊല്ലാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
കണ്ണൂർ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോർപ്പറേഷനുമാണ് തെരുവുനായ്ക്കളെ കൊല്ലാൻ അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. രണ്ട് സ്ഥാപനങ്ങളും കേസിൽ കക്ഷി ചേരൽ അപേക്ഷ ഫയൽ ചെയ്തു. 1994ലെ പഞ്ചായത്തീരാജ് നിയമത്തിലും മുനിസിപ്പാലിറ്റി നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമാകരിളായ തെരുവുനായ്ക്കൾ, പന്നികൾ എന്നിവയെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിരുന്നു. എന്നാൽ 2001ലെ എബിസി നിയമങ്ങൾ വന്നതിന് ശേഷം തെരുവുനായ്ക്കൾ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഇപ്പോൾ ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് തെരുവ്‌നായ്ക്കളെ പിടികൂടാൻ കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും നഗരസഭയും ചേർന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 15 പേർ വീതമുള്ള ബാച്ചുകളാക്കി തിരിച്ചാണ് പരിശീലനം. മുന്‍പ് കുടുംബശ്രീയിൽ ഉണ്ടായിരുന്ന നായ പിടുത്തക്കാർക്ക് ആദ്യം പരിശീലനം നൽകും. പരിശീലനം ലഭിച്ചവരുടെ സേവനം നഗരസഭയിലെ തെരുവുനായ്ക്കളെ പിടിക്കുന്നതിനായി ഉപയോഗപ്പെടുത്തും. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കിയവർക്കു മാത്രമാണ് പരിശീലനം നൽകുന്നത്.
cxhjc