കേരളത്തിലെ പ്രമുഖരെ കൊല്ലാൻ ഇവർ പദ്ധതിയിട്ടു; പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി അപേക്ഷയിൽ എൻഎഎ
പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻ ഐഎയുടെ കസ്റ്റഡി അപേക്ഷ. കേരളത്തിലെ പ്രമുഖരെ കൊല്ലാന്‍ ഇവർ പദ്ധതിയിട്ടുവെന്നാണ് പ്രധാന ആരോപണം. കേരളത്തിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്ത 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി അപേക്ഷയിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കരമന അഷ്‌റഫ് മൗലവി അടക്കമുള്ള 11 പ്രതികളെ ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎ ആവശ്യം. പ്രതികൾ ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചുവെന്നും, ഇതിനായി പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും പ്രതികളുടെ വീടുകളിലും ഗൂഢാലോചന നടത്തിയെന്നും, കേരളത്തിലെ പ്രമുഖരെ കൊല്ലാൻ പദ്ധതിയിട്ടെന്നും കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു. വധിക്കാൻ ശ്രമിച്ചത് ആരെയൊക്കെയാണ് എന്നതു സംബന്ധിച്ച് റെയ്ഡിനിടെ നിർണായക രേഖകൾ ലഭിച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടു.
വിവിധ മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച് സമൂഹത്തിൽ രക്തചൊരിച്ചിൽ ഉണ്ടാക്കാൻ പ്രതികൾ ശ്രമിച്ചുവെന്നും, പ്രത്യേക സമുദായത്തിൽപ്പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കിയിരുന്നെന്നും അപേക്ഷയിലുണ്ട്. പ്രതികളെ ഇപ്പോൾ പുറത്തുവിട്ടാൽ കേസിന്റെ തെളിവുകൾ ശേഖരിക്കുന്നതിനു തടസമാകുമെന്നും എൻഐഎ കോടതിയെ അറിയിച്ചു.
രാവിലെ 11ന് കൊച്ചിയിൽ കസ്റ്റഡിയിലുള്ള പ്രതികളെ കോടതിയിലെത്തിച്ചു. എൻഐഎയ്ക്കും ആർഎസ് എസിനും എതിരെ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതികൾ കോടതിയിലേക്ക് പ്രവേശിച്ചത്.
xdhyc