'ഇന്നായിരുന്നുവെങ്കിൽ അംബേദ്കറുടെ വീട്ടിൽ ഇഡി പരിശോധന നടത്തിയേനെ'; വിഡി സതീശൻ
കോൺഗ്രസിന്റെയും ഗാന്ധിജിയുടെയും നയങ്ങളോട് ശത്രുത പുലർത്തിയിരുന്ന ബിആർ അംബേദ്കറെ സർക്കാരിന്റെ ഭാഗമാക്കിയ സമീപനമാണ് കോൺഗ്രസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നായിരുന്നുവെങ്കിൽ അംബേദ്കറുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയേനെയെന്നും വിഡി സതീശൻ വിമർശിച്ചു. രാജ്യം സ്വതന്ത്രമായെന്ന് തിരിച്ചറിയാൻ കമ്മ്യൂണിസ്റ്റുകൾക്ക് 75 വർഷം വേണ്ടിവന്നു. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റുകളും, മാപ്പെഴുതി പിന്തിരിഞ്ഞ സംഘപരിവാര ശക്തികളും ഇപ്പോൾ നാണമില്ലാതെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ നടത്തുന്ന നവസങ്കൽപ് പദയാത്രയുടെ മൂന്നാം ദിവസത്തെ പര്യടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിഡി സതീശൻ. നെടുമങ്ങാട് നിന്ന് ആരംഭിച്ച സമ്മേളനം പാലോട് രവിക്ക് ദേശീയപതാക കൈമാറിയാണ് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തത്.