ഉമാ തോമസിന് വോട്ട് ചെയ്താൽ പണം; കോൺഗ്രസ് പ്രവാസി സംഘടനക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ എൽഡിഎഫിന്റെ പരാതി
വോട്ട് ചെയ്യുന്നതിന് പണം വാഗ്ദാനം ചെയ്ത് യുഡിഎഫ് സ്ഥാനാർത്ഥിയായ ഉമാ തോമസിന്റെ ചിത്രം സഹിതം പരസ്യം ചെയ്തതിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനർ എം. സ്വരാജ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി. മുഖ്യതെരഞ്ഞെടുപ്പ് നിരീക്ഷകനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കും എം. സ്വരാജ് പരാതി നൽകിയിട്ടുണ്ട്. കോണ്‍ഗസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്റെ പേരിലാണ് വോട്ടിന് പ്രതിഫല വാഗ്ദാനം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഉമാ തോമസിന് ഏറ്റവും വലിയ ലീഡ് യുഡിഎഫിന് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മറ്റിയ്ക്ക് 25,001 രൂപാ സമ്മാനം നൽകുന്നു എന്നതായിരുന്നു പരസ്യം. ബൂത്ത് കമ്മറ്റി അംഗങ്ങൾ മണ്ഡലത്തിലെ വോട്ടർമാർ കൂടിയായതിനാൽ ഈ പരസ്യം വോട്ടിന് പണം വാഗ്ദാനം ചെയ്യുന്നത് തന്നെയാണെന്ന് സ്വരാജ് ചൂണ്ടിക്കാണിച്ചു.
പരാജയം ഉറപ്പായപ്പോൾ അവിശുദ്ധ മാർഗങ്ങൾ തേടാൻ യുഡിഎഫ് ദയനീയമായി നിർബന്ധിതരായിരിക്കുകയാണെന്ന് സ്വരാജ് പരാതി പിന്നാലെ പറഞ്ഞു. ഇൻകാസ് യൂത്ത് വിംഗ് യുഎഇ കമ്മിറ്റിയാണ് 25,001 രൂപ ബൂത്ത് കമ്മിറ്റികൾക്ക് വാഗ്ദാനം നൽകിയിരിക്കുന്നത്. സ്‌നേഹ സമ്മാനമെന്ന പേരിലുള്ള വാഗ്ദാനം കഴിഞ്ഞദിവസങ്ങളിലാണ് കോൺഗ്രസ് അനുകൂല സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടത്.