52ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം; സുവർണ മയൂരം ജാപ്പനീസ് ചിത്രം റിങ് വാൻഡറിങ്ങിന്

തിരുവനന്തപുരം: 52ആമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം സ്വന്തമാക്കി ജാപ്പനീസ് ചിത്രം റിങ് വാൻഡറിങ്ങ്. മാംഗ കലാകാരനാവാൻ പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ കഥയാണ് ജപ്പാനീസ് ചിത്രം ചൂണ്ടിക്കാട്ടുന്നത്. മസാകാസു കാനെകോയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. മികച്ച സംവിധായകനുള്ള രജതമയൂരം വാക്ലേവ് കാണ്ട്രാൻങ്കയ്ക്ക്. ചിത്രം സേവിങ് വൺ ഹു വാസ് ഡെഡ്. ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാർലെറ്റിലെ അഭിനയത്തിന് ആഞ്ചലീന മൊളിന മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചിത്രത്തിന് സുവർണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/സംവിധായകൻ നടി നടൻ എന്നിവർക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും. ഒന്‍പത് ദിവസങ്ങൾ നീണ്ട മേളയിൽ 73 രാജ്യങ്ങളിൽ നിന്ന് 148 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. സുവർണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തിൽ 15 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. ഹോമേജ് വിഭാഗത്തിൽ നടൻ നെടുമുടി വേണുവിന്റെ വേണുവിന്റെ മാർഗം പ്രദർശിപ്പിച്ചു.
ഇറാനിയൻ സംവിധായിക രക്ഷൻ ബനിതേമാദ്, ബ്രിട്ടീഷ് നിർമാതാവ് സ്റ്റീഫൻ വൂളെ, കൊളംബിയൻ സംവിധായകൻ സിറോ ഗരേര, ശ്രീലങ്കൻ സംവിധായകൻ വിമുഖി ജയസുന്ദര, സംവിധായകനും നിർമാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്.