സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 23 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 23 ആയി. കോട്ടയം കൂട്ടിക്കലിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ മാത്രം 11 പേരാണ് മരിച്ചത്. കൊക്കയാറിൽ ഉരുൾപൊട്ടിയ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇവിടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയത്ത് മൂന്ന് പേരും ഇടുക്കിയില്‍ ഒരാളും ഒഴുക്കില്‍പ്പെട്ടു. വടകരയില്‍ തോട്ടില്‍ വീണ്ട് രണ്ട് വയസ്സുകാരന്‍ മരിച്ചു. പാലക്കാടും തൃശ്ശൂരും മഴ തുടരുകയാണ്. നദികളിലും ജലനിരപ്പ് ഉയരുകയാണ്. ബുധനാഴ്ച മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
കോട്ടയം മുണ്ടക്കയത്തെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 11 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കാവാലിയിൽ ഒരു കുടുംബത്തിലെ ആറ് പേരുടെയും പ്ലാപ്പള്ളിയിൽ നാല് പേരുടെയും ഒരു ഓട്ടോ ഡ്രൈവറുടെയും മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഒറ്റരാത്രിയിൽ തിമിർത്ത് പെയ്ത പേമാരിയിൽ കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലെ ചെറു കുന്നുകൾ ഇടിഞ്ഞ് താഴുകയായിരുന്നു.