പുല്ലുപാറയിലെ ഉരുൾപൊട്ടൽ; രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ
ഇടുക്കി: പുല്ലുപാറയില്‍ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയവരെ രക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കണയങ്കവയലിൽ നിന്നും എരുമേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസിലെ ജീവനക്കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന രണ്ടു പേരെ രക്ഷപെടുത്തുകയും മറ്റ് വാഹനത്തിലെ യാത്രക്കാര്‍ക്ക് ബസില്‍ ഇരിക്കാന്‍ സൗകര്യം നല്‍കുകയുമായിരുന്നു. മൂന്നു ബസും പത്തോളം കാറുകളുമാണ് വഴിയിൽ കുടുങ്ങി കിടന്നത്. ഏകദേശം നൂറോളം പേരെയാണ് ജീവനക്കാര്‍ സുരക്ഷിതമായി ബസില്‍ കയറ്റി ഇരുത്തിയത്. പിന്നീട് ഇവരെ കാല്‍നടയായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു. "ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ബസിന്‍റെ അടുത്തേക്ക് വെള്ളം ഒഴുകി വരുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്‍റെ ഇടയിലാണ് ഒരാളും കുട്ടിയും അതില്‍ ഉള്‍പ്പെട്ടതായി മനസിലായത്. കുട്ടിയേയും അയാളെയും ഞങ്ങള്‍ ബസിലേക്ക് കയറ്റി. കാറിന്‍റെ അടിയില്‍ കുടുങ്ങി കിടന്ന സ്ത്രീയേയും രക്ഷിച്ചു'.- കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെ.ടി. തോമസ് പറഞ്ഞു.