വിസ്മയ കേസ്; കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി


കൊല്ലം: കൊല്ലത്ത് വിസ്മയയുടെ മരണത്തിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ കൊല്ലം സെഷൻസ് കോടതി തള്ളി. കോവിഡ് ബാധിച്ചതിനാൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനായില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗികരിച്ചു. കിരൺകുമാറിനെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകും. കഴിഞ്ഞ ബുധനാഴ്ചയാണ് കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായത്. ജാമ്യം നൽകുന്നതിനെ നേരത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. അഭിഭാഷകനായ ബി.എ. ആളൂരാണ് പ്രതിക്ക് വേണ്ടി ഹാജരായത്.

ജൂൺ 21 നാണ് വിസ്മയയെ കിരണിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിൽ വിസ്മയ ഗാര്‍ഹിക പീഡനത്തിനിരയായതായും പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു. കേസിൽ പ്രതി കിരൺകുമാറിന് കീഴ്കോടതിയിൽ നിന്ന് നേരത്തെ ജാമ്യം ലഭിച്ചിരുന്നില്ല. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് നേരത്തെ കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്.

You might also like

  • Straight Forward

Most Viewed