കേരള തീരത്ത് വീണ്ടും കള്ളക്കടൽ ഭീഷണി; കൊല്ലം, ആലപ്പുഴ ജില്ലകളിൽ കടലാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്
ശാരിക / തിരുവനന്തപുരം
സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ ആലപ്പാട്ട് മുതൽ ഇടവ വരെയുള്ള തീരങ്ങളിലും ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള തീരങ്ങളിലും ഇന്ന് രാത്രി 08.30 മുതൽ വ്യാഴാഴ്ച രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിൽ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിച്ചേക്കാം. ഇതേ പ്രതിഭാസം കാരണം കന്യാകുമാരി തീരത്ത് ഇന്ന് വൈകുന്നേരം 05.30 മുതൽ രാത്രി 11.30 വരെ 0.6 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കടലാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ഈ സമയയളവിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. കള്ളക്കടൽ പ്രതിഭാസവും ഉയർന്ന തിരമാലയുമുള്ള ഘട്ടത്തിൽ കടലിലേക്ക് യാനങ്ങൾ ഇറക്കുന്നതുപോലെ തന്നെ അപകടകരമാണ് അവ കരയ്ക്കടുപ്പിക്കുന്നതും. അതിനാൽ തിരമാലകൾ ശക്തിപ്പെടുന്ന സമയങ്ങളിൽ യാനങ്ങൾ ഇറക്കുന്നതും കയറ്റുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തിവെക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കേണ്ടതാണ്. വള്ളങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നത് അവ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ബീച്ചിലേക്കുള്ള യാത്രകളും കടലിലിറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഉപേക്ഷിക്കണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
esrer


