മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചീറ്റ് നൽകി 'അമ്മ'; അന്വേഷണം പൂർത്തിയായതായി ശ്വേതാ മേനോൻ
ശാരിക/കൊച്ചി
താരസംഘടനയായ 'അമ്മ'യിലെ മെമ്മറി കാർഡ് വിവാദത്തിൽ നടി കുക്കു പരമേശ്വരന് സംഘടന ക്ലീൻ ചീറ്റ് നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയായതായും ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതായും അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരുടെ മൊഴി രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മൊഴികൾ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കുക്കു പരമേശ്വരൻ കുറ്റക്കാരിയല്ലെന്ന് സംഘടന തീരുമാനിച്ചത്. 2018-ൽ വനിതാ അംഗങ്ങളുടെ യോഗം റെക്കോർഡ് ചെയ്തിരുന്നു എന്നത് വസ്തുതയാണ്. എന്നാൽ ആ മെമ്മറി കാർഡ് അന്തരിച്ച നടി കെ.പി.എ.സി ലളിതയ്ക്കാണ് കൈമാറിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സംഘടനയുടെ ലോക്കറിലേക്ക് മാറ്റും.
സംഘടനയിലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ മത്സരിക്കാൻ ഒരുങ്ങിയപ്പോഴാണ് നടി പൊന്നമ്മ ബാബു ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സ്ത്രീകൾ ദുരനുഭവങ്ങൾ പങ്കുവെച്ച വീഡിയോ അടങ്ങിയ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൈവശപ്പെടുത്തിയെന്നും ഇത് ഹേമ കമ്മിറ്റിക്ക് നൽകിയില്ലെന്നുമായിരുന്നു ആരോപണം. എന്നാൽ സംഘടനയുടെ അന്വേഷണത്തിൽ ഇത് തള്ളപ്പെട്ടു. ഈ തീരുമാനത്തിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു.
aa

