കേന്ദ്രത്തിന്റെ സെൻട്രൽ വിസ്ത പദ്ധതിക്കായുള്ള 20,000 കോടിയുണ്ടെങ്കിൽ 62 കോടി കോവിഡ് വാക്സിൻ വാങ്ങാമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിക്കായി നീക്കി വച്ചിരിക്കുന്ന 20,000 കോടി രൂപയുണ്ടെങ്കിൽ 62 കോടി കോവിഡ് വാക്‌സിൻ വാങ്ങാമെന്നും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് ഉപയോഗിക്കാമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിലാണ് പ്രിയങ്ക ഇക്കാര്യം ഉന്നയിച്ചത്. പിന്നീട് ട്വിറ്ററിലും ഇതേകാര്യം കുറിച്ചു. പ്രധാനമന്ത്രിയുടെ പുതിയ വസതി, സെൻട്രൽ വിസ്ത പദ്ധതി = 20,000 കോടി രൂപ= 62 കോടി വാക്സിൻ ഡോസുകൾ = 22 കോടി റെംഡെസിവിർ വയലുകൾ = 3 കോടി 10 ലിറ്റർ ഓക്സിജൻ സിലിണ്ടറുകൾ = 12,000 കിടക്കകളുളള 13 എയിംസ് എന്തുകൊണ്ട്?− പ്രിയങ്ക ട്വീറ്റ് ചെയ്തു.
കോവിഡ് പ്രതിസന്ധിക്കിടെ സെൻട്രൽ വിസ്ത പദ്ധതി നടപ്പിലാക്കുന്ന കേന്ദ്രത്തിനെതിരെ നേരത്തെയും പ്രിയങ്കാ ഗാന്ധി രൂക്ഷ വിമർശനമുയർത്തിയിരുന്നു. ഓക്സിജന്‍റെയും വാക്സിന്‍റെയും ആശുപത്രിക്കിടക്കകളുടെയും മരുന്നുകളുടെയും ക്ഷാമം നേരിടുന്ന ഈ സമയത്ത് 13,000 കോടി രൂപയ്ക്ക് പ്രധാനമന്ത്രിയുടെ വസതി നിർമിക്കുന്നതിന് പകരം അതെല്ലാം ജനങ്ങളുടെ ജീവൻ രക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് പ്രിയങ്ക നേരത്തെയും വിമർശിച്ചിരുന്നു.