ചികിത്സാ പിഴവ് മൂലം കോവിഡ് രോഗി മരിച്ച സംഭവം; നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്ന് ഡോക്ടർ

കൊച്ചി: കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരുന്ന രോഗി സി.കെ ഹാരിസ് മരിച്ചത് വെന്‍റിലേറ്ററിന്‍റെ ട്യൂബ് മാറികിടന്നതിനാലാണെന്നുള്ള നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം വ്യാജമല്ലെന്ന് വനിത ഡോക്ടറിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യങ്ങൾ ഡോക്ടർമാർ ഉൾപ്പടെ ചൂണ്ടിക്കാട്ടിയതാണെന്നും സത്യം പുറത്തുപറഞ്ഞ നഴ്‌സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്തത് നീതികേടാണെന്നും നജ്മ വ്യക്തമാക്കി.
വെന്‍റിലേഷൻ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചില നഴ്സിംഗ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നുണ്ട്. ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചതാണ്. രണ്ട് രോഗികൾക്ക് പരിചരണക്കുറവ് മൂലം ഓക്സിജൻ ലഭിച്ചില്ലെന്നും നജ്മ കൂട്ടിച്ചേർത്തു. എന്നാൽ ഹാരീസിന് നൽകിയ ശ്വസന സഹായിയുടെ ട്യൂബ് ഊരി പോകുന്നതല്ലെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കളമശേരി പോലീസ് േസ്റ്റഷനിൽ പരാതി നൽകിയിട്ടുണ്ട്.