ബാർകോഴ: മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ രമേശ് ചെന്നിത്തലയെന്ന് കേരളാ കോൺഗ്രസ് അന്വേഷണ റിപ്പോർട്ട്

കോട്ടയം: ബാർക്കോഴ കേസിലെ കേരളാ കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. കേസിൽ മുൻ ധനമന്ത്രി കെ.എം മാണിക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് വ്യക്താക്കുന്നതാണ് കേരളാ കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട്. കേരള കോൺഗ്രസിന്റെ ആഭ്യന്തര റിപ്പോർട്ട് ജോസ് കെ മാണി പക്ഷമാണ് പുറത്തുവിട്ടത്. മാണിയെ കുടുക്കാൻ പി.സി ജോർജുമായി കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
മാണിയെ സമ്മർദത്തിലാക്കി പിന്തുണ നേടിയെടുത്ത് ഉമ്മൻചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാനായിരുന്നു ചെന്നിത്തലയുടെ പദ്ധതി. എന്നാൽ ഉമ്മൻചാണ്ടി ഈ ശ്രമം തിരിച്ചറിഞ്ഞതോടെ പുനഃസംഘടനയിലേക്ക് കാര്യങ്ങൾ എത്തിക്കാനായിരുന്നു ചെന്നിത്തലയുടെ ശ്രമം. അതിനായി മന്ത്രിസഭയെ മറിച്ചിടാനായി ശ്രമം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. മാണിയേയും കേരളാ കോൺഗ്രസ് പാർട്ടിയേയും വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രത്തിലൂടെ മുഖ്യമന്ത്രി മോഹം പൂവണിയിക്കാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമമായിരുന്നു നീതി ബോധത്തിനും സാമാന്യ മര്യാദയ്ക്കും നിരക്കാത്ത രീതിയിലുള്ള കേസന്വേഷണത്തിന്റെ പിന്നിലെ കാരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കെ. എം മാണിയോടുള്ള വ്യക്തി വൈരാഗ്യവും അധികാരക്കൊതിയും കേരളാ കോൺഗ്രസിനോടുള്ള വിരോധവും കാരണം ചില കോൺഗ്രസ് നേതാക്കൾ കെ. എം മാണി സർക്കാരിനെ മറച്ചിടുമെന്ന് കള്ളക്കഥയുണ്ടാക്കി. മാണിയെ വ്യക്തിഹത്യ ചെയ്ത് അദ്ദേഹത്തേയും പാർട്ടിയേയും ഇല്ലായ്മ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.