67 വർഷത്തിനുശേഷം അമേരിക്കയിൽ ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷ

വാഷിംഗ്ടൺ ഡിസി: നീണ്ട 67 വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ ഒരു വനിതയുടെ വധശിക്ഷ നിശ്ചയിച്ചു. ലിസ മോണ്ട്ഗോമറിയെന്ന സ്ത്രീയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. 2020 ഡിസംബർ എട്ടിനാണ് ഇവരുടെ ശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കൻ ജസ്റ്റീസ് ഡിപ്പാർട്ട്മെന്‍റ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1953 ഡിസംബർ 18 ഇനാണ് ഇതിന് മുൻപ് ഒരു വനിതയെ വധശിക്ഷക്ക് വിധേയയാക്കിയത്. ബോണി ബ്രൗൺ ഹെഡി ആയിരുന്നു അത്. തട്ടിക്കൊണ്ട് പോകുക, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ആയിരുന്നു അന്ന് അവർ ചെയ്തത്.
അവരെ മിസോറിയിലെ ഗാസ് ചേംബറിൽ ആയിരുന്നു ശിക്ഷയ്ക്ക് വിധേയയാക്കിയത്. ഗർഭിണിയായ ബോബി ജോ സ്റ്റിർനറ്റ് എന്ന യുവതിയെ കൊലപെടുത്തി, അവരുടെ കുഞ്ഞിനെ പുറത്തെടുത്ത് സ്വന്തം കുഞ്ഞാണ് എന്ന് അവകാശമുന്നയിച്ചു എന്നതാണ് മോണ്ട്ഗോമറിക്കെതിരായ കുറ്റം. 2004ലാണ് കേസിനാസ്പദമായ സംഭവം. മോണ്ട്ഗോമറിക്ക് മാരക വിഷം കുത്തിവെച്ച് ശിക്ഷ നടപ്പാക്കാനാണ് തീരുമാനം. ഡിസംബർ എട്ടിനായിരിക്കും വധശിക്ഷ നടപ്പിലാക്കുകയെന്നാണ് വിവരം. മുൻകൂട്ടി തയാറാക്കിയ കൊലപാതകം, ക്രൂരതയുടെ വ്യാപ്തി എന്നിവ കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്.