കോൺഗ്രസുകാരാണ് കൊലപാതകത്തിന് പിന്നിൽ; മുന്പും സമാന സംഭവമുണ്ടായിട്ടുണ്ട്: കൊല്ലപ്പെട്ട ഹക്ക് മുഹമ്മദിന്റെ അച്ഛൻ
വെഞ്ഞാറമ്മൂട്: ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മരണത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് കൊല്ലപ്പെട്ട ഹക്ക് മുഹമ്മദിന്റെ അച്ഛൻ പറഞ്ഞു. മുന്പും സമാന സംഭവമുണ്ടായിട്ടുണ്ടെന്നും അന്ന് പൊലീസും രാഷ്ട്രീയ നേതാക്കളും ശക്തമായ നടപടിയെടുക്കാത്തതാണ് സംഭവം ആവർത്തിക്കാൻ കാരണമെന്നും അച്ഛൻ കൂട്ടിച്ചേർത്തു.
ഹക്ക് മുഹമ്മദിന്റെ അച്ഛൻ പറയുന്നതിങ്ങനെ -‘ ഫൈസൽ എന്ന ചെറുപ്പക്കാരന് കഴിഞ്ഞ തവണ ഇതുപോലെ സംഭവിച്ചിരുന്നു. അന്ന് പ്രദേശത്ത് കോൺഗ്രസ് നേതാക്കളാണ് പ്രതിയെ ജാമ്യത്തിലെടുത്തത്. പിന്നാലെ അവർ ക്വാറന്റീനിൽ പോയിരുന്നു. അന്ന് പാർട്ടിയോ, പൊലീസോ ശക്തമായി പ്രതികരിക്കാതിരുന്നതുകൊണ്ടാണ് അവർ വീണ്ടും ഇത് ആവർത്തിച്ചത്. ആയുധങ്ങളുമായിട്ടാണ് ആക്രമികൾ നടന്നതെന്നാണ് കണ്ടുനിന്നവർ പറഞ്ഞത്. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്ന ദിവസം ചെറിയ വഴക്കുണ്ടായിരുന്നു. ഇവിടെ അതിന്റെ മറവിലാണ് കോൺഗ്രസ് പാർട്ടിയുടെ പിന്തുണയോടുകൂടി കൊല നടത്തിയിരിക്കുന്നത്. ‘
ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന ഹക്ക് മുഹമ്മദ് ഉപജീവനത്തിനായി മീൻവണ്ടിയിലും പോവുമായിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. മരിച്ച കൂട്ടികാരനൊപ്പം പച്ചക്കറി കച്ചവടത്തിനും പോവുമായിരുന്നു. നാട്ടിലെ നല്ല കാര്യങ്ങൾക്കെല്ലാം സജീവമായി പ്രവർത്തിക്കുമായിരുന്നുവെന്നും അച്ഛൻ കൂട്ടിച്ചേർത്തു.

