കടുങ്ങല്ലൂരിൽ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു

ആലുവ: കടുങ്ങല്ലൂരിൽ വീണ്ടും മോഷണം. ആളില്ലാതിരുന്ന സമയം വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണാഭരണങ്ങളും പണവും കവർന്നു. പോലീസെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പടിഞ്ഞാറേ കടുങ്ങല്ലൂർ പീടികപ്പടി മൈത്രി റോഡിൽ താമസിക്കുന്ന തലയോലപ്പറന്പ് ബ്രഹ്്മമംഗലം സ്വദേശി പള്ളിപ്പാട്ട് ഇല്ലത്ത് അനൂപ് നാരായണന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇൻഫോപാർക്കിൽ എഞ്ചനീയറായി ജോലി ചെയ്യുന്ന അനൂപും ഭാര്യ ആകാശവാണിയിലെ ജീവനക്കാരി ശ്രീലക്ഷ്മിയും കുട്ടിയുമടങ്ങുന്ന കുടുംബം അടുത്തിടെയാണ് പടിഞ്ഞാറേ കടുങ്ങല്ലൂരിൽ താമസം തുടങ്ങിയത്. തലയോലപ്പറന്പലേക്ക്‍ ശനിയാഴ്ച പോയത്. പോകുന്ന വിവരം അയൽപക്കത്തെ വീട്ടിൽ പറഞ്ഞിരുന്നു. ഞായറാഴ്ച വൈകിട്ട് വീടിന്റെ പിൻവാതിൽ തുറന്നുകിടക്കുന്നതുകണ്ട അയൽക്കാരി, അനൂപും കുടുംബവും തിരിച്ചെത്തിയെന്ന നിഗമനത്തിൽ വീട്ടിലേക്കുവന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വൈക്കത്തുള്ള അനൂപിനേയും വിളിച്ചുവരുത്തി. വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ഏകദേശം 35 പവനോളം സ്വർണവും ഇതുകൂടാതെ രണ്ടായിരം രൂപയും മോഷണം പോയി. ബിനാനിപുരം എസ്.ഐ കെ.എ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘംവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.