തപാൽ ഒഴിവാക്കി ഇ- മെയിൽ : കോടികൾ ലാഭിച്ച് ആദായനികുതി വകുപ്പ്

ന്യൂഡൽഹി : തപാൽ ഒഴിവാക്കി കത്തിടപാടുകൾ ഇ−മെയിൽ വഴിയാക്കിയതിലൂടെ ആദായനികുതി വകുപ്പിന് 1000 കോടി രൂപയുടെ ലാഭം. ധനമന്ത്രാലയത്തിൽ നിന്നുള്ള, കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകൾ പരിശോധിച്ചതിൽ നിന്നാണ് ഇ മെയിൽ വഴി 977.54 കോടി രൂപ ലാഭിച്ചതായി വ്യക്തമായത്.
2017-18 സാന്പത്തിക വർഷത്തിൽ (ഡിസംബർ 31വരെ) 212.27 കോടി രൂപയും 2016-17 വർഷത്തിൽ 177.36 കോടിയും 2015-16 വർഷത്തിൽ 348.55 കോടിയും 2014-15 സാന്പത്തിക വർഷത്തിൽ 140.91 കോടി രൂപയുമാണ് ഇതിലൂടെ വകുപ്പിന് നേടാനായത്. ബംഗളുരുവിലെ സെൻട്രൽ പ്രൊസസിങ് സെന്ററിൽ നിന്ന് നികുതിദായകർക്ക് 74 കോടിയോളം ഇ−മെയിലുകളാണ് ഡിജിറ്റൽ ഒപ്പോടുകൂടി അയച്ചത്. 67.96 കോടി എസ്.എം.എസുകളും അയച്ചതായി രേഖകൾ പറയുന്നു. അതേസമയം, 4.17 കോടി സ്പീഡ് പോസ്റ്റുകളും ഇവിടെനിന്ന് അയച്ചിട്ടുണ്ട്. സ്പീഡ് പോസ്റ്റ്, ഓർഡിനറി പോസ്റ്റ് എന്നിവയ്ക്ക് ശരാശരി വകുപ്പിന് ചെലവാകുന്നത് 15 രൂപയാണ്. കഴിഞ്ഞ സാന്പത്തിക വർഷത്തോടെ വെബ് അടിസ്ഥാനമാക്കിയുള്ള പരാതി പരിഹാര സംവിധാനവും വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. ഇ−ഫയലിങ് പോർട്ടൽ ലോഗിൻ ചെയ്താണ് ഓൺലൈനായി പരാതി നൽകേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഇ−മെയിൽ വഴിയാണ് ഇതിനുള്ള മറുപടി ലഭിക്കുക. പോർട്ടലിലെ അപ്ഡേറ്റ്സ് വഴിയും വിവരം അറിയാനുള്ള സൗകര്യമുണ്ട്.