നന്തൻകോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡൽ രാജ് അപകടനില തരണം ചെയ്തു
തിരുവനന്തപുരം : നന്തൻകോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡൽ ജീൻസൺ രാജ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ വെച്ച് ആഹാരം കഴിക്കുന്നതിനിടെ അപസ്മാര ബാധയേത്തുടർന്ന് ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങി അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിച്ചിരിപ്പിക്കുകയായിരുന്നു. ദിവസങ്ങളായി വെന്റിലേറ്ററിൽ തുടർന്ന കേഡൽ ആദ്യം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല.
പൂർണമായും അബോധാവസ്ഥയിലായിരുന്ന കേഡലിന് ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെയും കരളിന്റെയും പ്രവർത്തനവും ഭാഗികമായി തടസപ്പെട്ടിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കേഡലിനെ ആശുപത്രിയിലെ പ്രത്യേക സെല്ലിലേയ്ക്ക് മാറ്റി. ഇപ്പോൾ മരുന്നുകളോട് കേഡലിന്റെ ശരീരം പ്രതികരിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
മാതാപിതാക്കളും സഹോദരിയുമടക്കം നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേഡൽ ജീൻസൺ രാജിനെ കഴിഞ്ഞയാഴ്ച പുലർച്ചെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലാണ് ജയിൽ ജീവനക്കാർ കണ്ടെത്തിയത്. ആഹാരത്തോട് അമിതമായ ആസക്തിയാണ് ഇയാൾക്ക് എന്നും പറയപ്പെടുന്നു.
ഏപ്രിൽ അഞ്ചിനായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. അതീവ സുരക്ഷാ മേഖലയായ ഇവിടുത്തെ ബെയ്ൻസ് കോന്പൗണ്ട് റസിഡൻസ് അസോസിയേഷൻ 117ാം നന്പർ വീട്ടിൽ തമിഴ്‌നാട് മാർത്താണ്ധം സ്വദേശി റിട്ട. ഹിസ്റ്ററി പ്രൊഫസർ രാജ് തങ്കം (60), ഭാര്യ തിരുവനന്തപുരം ജനറൽ ആശുപത്രി റിട്ട. ആർ.എം.ഒ ഡോ. ജീൻ പത്മ (58), മെഡിക്കൽ വിദ്യാർത്ഥിയായ മകൾ കരോളിൻ (25) ബന്ധുവായ ലളിത (70) എന്നിവരാണ് കൊല്ലപ്പെട്ടത്.
മനുഷ്യ ശരീരത്തിൽ നിന്ന് ആത്മാവ് വേർപെടുന്നത് തനിക്ക് കാണാൻ കഴിയുമെന്നും അതിനു വേണ്ടിയാണ് കൊല നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇത്തരമൊരു സിദ്ധി ആസ്‌ട്രേലിയയിലെ പഠനത്തിനിടെ സ്വായത്തമാക്കിയതായി കേഡൽ പറയുന്നു.
ആസ്ട്രൽ പ്രൊജക്ഷന്റെ പരീക്ഷണാർത്ഥമാണ് കൊലപാതകമെന്നാണ് ആദ്യം മൊഴി നൽകിയത്. കുടുംബ പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്ന് പിന്നീട് തിരുത്തുകയും ചെയ്തിരുന്നു. മാനസിക രോഗത്തിന് മരുന്ന് കഴിച്ചിരുന്ന കേഡൽ ജയിലിലെ പ്രത്യേക സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്. ജയിലിൽ ആരോടും സംസാരിക്കാതെ എപ്പോഴും ബൈബിൾ വായനയിലാണ് കേഡൽ.




