'അന്ന് അച്ഛനെ അധിക്ഷേപിച്ചു, ഇപ്പോൾ ഞാൻ പിതൃസ്ഥാനത്തല്ലെന്ന് തോന്നിയിരിക്കും'; ഗണേഷിന്റെ വിമർശനങ്ങൾക്ക് സുകുമാരൻ നായരുടെ മറുപടി
ഷീബ വിജയൻ
തനിക്കെതിരെ കെബി ഗണേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ജനാധിപത്യം ഇല്ലാത്തിടത്ത് അതിനെതിരേ ആക്ഷേപം ഉള്ളവര്‍ക്ക് കേസ് കൊടുക്കാമെന്നും അവർ കൊടുക്കട്ടേയെന്നും, അയാള്‍ പറയുന്നതിന് മറുപടി പറയാന്‍ ഞാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ചങ്ങനാശേരിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അങ്ങേര് തന്നെ അങ്ങേരുടെ അച്ഛനെ കുറിച്ച് വ്യക്തിപരമായ ആക്ഷേപങ്ങള്‍ പറഞ്ഞിട്ടില്ലേ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും എന്‍എസ്എസിനെയും സ്നേഹിച്ച് വേണം നീ ജീവിക്കാന്‍ എന്ന് അച്ഛന്‍ ഉപദേശം തന്നിട്ടുണ്ടെന്നും, അത് അനുസരിച്ച് ചെയ്യും എന്ന് ഗണേഷ്‌കുമാർ പറഞ്ഞത് ഈയിടയല്ലേ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിതൃസ്ഥാനത്ത് കാണുന്നുവെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ എന്തുകൊണ്ടാകും ഇങ്ങനെ വിമര്‍ശിക്കുന്നത് എന്ന ചോദ്യത്തിന്, ഇപ്പോള്‍ തോന്നിയിട്ടുണ്ടാവും പിതൃസ്ഥാനത്ത് അല്ലെന്ന്, അതുകൊണ്ടാകുമെന്നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി.
64 വര്‍ഷമായി ഇതിനകത്ത് കയറിയിട്ടെന്നും, ഒരുത്തന്‍ വിചാരിച്ചാലും തനിക്കെതിരേ ഗൂഢാലോചന വെക്കാന്‍ പറ്റിയ തെറ്റൊന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിന് കോടതിയില്‍ പോകാമല്ലോ എന്നും എന്താണ് കോടതിയില്‍ പോകാത്തതെന്നും അദ്ദേഹം ചോദിച്ചു. അനധികൃതമായി ഒരാള്‍ക്കും നിയമനം കൊടുത്തിട്ടില്ലെന്നും, എന്‍എസ്എസിനെ ഇല്ലാതാക്കാന്‍ ഒരുകൂട്ടര്‍ കേസുമായി നടക്കുകയാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം എന്‍എസ്എസിന് വേണോ എന്ന് സമുദായം ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മന്നത്ത് ആചാര്യന്‍ ഉണ്ടാക്കിയെടുത്ത മഹാ പ്രസ്ഥാനത്തില്‍ ഇന്ന് ഏകാധിപത്യമാണ് നടക്കുന്നത്. തിരുവനന്തപുരം മന്നം ക്ലബില്‍ ഗണേഷ് കുമാര്‍ പങ്കെടുക്കുന്ന പരിപാടിക്ക് എന്‍എസ്എസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രസ് ക്ലബില്‍ നടന്ന ചടങ്ങിലായിരുന്നു ഗണേഷിന്റെ ഈ വിമര്‍ശനം.
തിരുവനന്തപുരം മന്നം ക്ലബ്ബില്‍ വെച്ച് നടത്താനിരുന്ന നായര്‍ സംരക്ഷണ സമിതിയുടെ 'ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍' എന്ന പുസ്തക പ്രകാശനത്തിന്റെ വേദിയാണ് മാറ്റിയത്. പരിപാടിയില്‍ എന്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച ഗണേഷ് കുമാര്‍, സംഘടന ചില ഇത്തിള്‍ക്കണ്ണികളുടെ പിടിയിലാണെന്നും തുറന്നടിച്ചു. 64 വര്‍ഷമായി പിതാവ് ആര്‍ ബാലകൃഷ്ണപ്പിള്ള എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആയിരുന്നുവെന്നും ജീവിച്ചിരുന്ന കാലം മുഴുവന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ അപമാനിച്ചെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ദേവദാരുവിലെ ഇത്തിള്‍കണ്ണികളെ സമൂഹം വെട്ടി ദൂരെ എറിയണമെന്നും, ആജ്ഞാനവൃത്തിയും അവരുടെ ഇത്തിള്‍ക്കണ്ണികളുമാണ് ഇന്ന് ദേവദാരുവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മന്നത്ത് ആചാര്യന്റെ മരണാനന്തര ചടങ്ങുകളില്‍ മകനെപ്പോലെ ചടങ്ങ് നടത്താന്‍ ഭാഗ്യം ലഭിച്ചയാളാണ് തന്റെ പിതാവെന്നും, ഇത്തരം ഇത്തിള്‍കണ്ണികള്‍ക്ക് വേണ്ടി നായര്‍ സമുദായ അംഗങ്ങള്‍ തെരുവില്‍ ഇറങ്ങരുതെന്നും മന്നത്ത് ആചാര്യന്റെ ആത്മാവിന് ക്ഷമിക്കാനാകില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
മന്നത്ത് ആചാര്യനും ശബരിമല അയ്യപ്പനും വേണ്ടി സമരം ചെയ്യുന്നത് അഭിമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത്തരം ഇത്തിള്‍ക്കണ്ണികള്‍ക്കുവേണ്ടി നായര്‍ സമുദായാംഗങ്ങള്‍ തെരുവിലിറങ്ങുന്നത് ഈ സമുദായത്തിനും അതിന്റെ മന്നത്ത് ആചാര്യനും സഹിക്കാന്‍ കഴിയാത്ത കാര്യമാണ്. എന്‍എസ്എസ്സില്‍ നടക്കുന്ന ഏറ്റവും വലിയ അഴിമതി സ്വജനപക്ഷപാതമാണെന്നും, ഒരു കുടുംബത്തില്‍ നിന്ന് 43 പേരെ നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ജോലിക്ക് വച്ചെന്നും ആര്‍ക്കും ഇരിക്കാനാവുന്ന കസേരയല്ല എന്‍എസ്എസെന്നും അദ്ദേഹം വിമര്‍ശിച്ചു. കനക സിംഹാസനത്തില്‍ ഏത് ശുനകനുമിരിക്കാം എന്ന് തോന്നിപ്പിക്കരുതെന്നും അദ്ദേഹം അധിക്ഷേപിച്ചു. താന്‍ എന്‍എസ്എസ്സിന്റെ തെരഞ്ഞെടുത്ത അംഗമാണെന്നും ഓട് ഇളക്കി വന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
്േ്ിേ്ി്ി്ി

