മൂന്നാം പക്ഷമായ ബിജെപി കേരളത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ശാരിക I കേരളം I തിരുവനന്തപുരം
തിരുവനന്തപുരത്ത് നടന്ന പൊതുസമ്മേളനത്തിൽ കേരളത്തിനും തിരുവനന്തപുരത്തിനും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. അനന്തപത്മനാഭന്റെ മണ്ണിലെത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് പറഞ്ഞ അദ്ദേഹം ശ്രീനാരായണ ഗുരു, മഹാത്മ അയ്യങ്കാളി, മന്നത്ത് പത്മനാഭൻ എന്നിവർക്ക് മുന്നിൽ ആദരമർപ്പിച്ചു.
തിരുവനന്തപുരത്തെ ജനങ്ങളും ബിജെപി പ്രവർത്തകരും നടത്തിയ പ്രയത്നം ഫലം കണ്ടിരിക്കുകയാണെന്നും കേരളത്തിൽ മാറ്റം വന്നുകഴിഞ്ഞു എന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 1987-ൽ അഹമ്മദാബാദ് നഗരസഭയിൽ വിജയിച്ചതിലൂടെയാണ് ഗുജറാത്തിൽ വലിയ രാഷ്ട്രീയ മാറ്റം തുടങ്ങിയതെന്നും സമാനമായ മാറ്റം കേരളത്തിലും സംഭവിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച മാതൃകാ നഗരമാക്കി മാറ്റാൻ കേന്ദ്ര സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കേരളത്തെ ഇതുവരെ മാറിമാറി ഭരിച്ച എൽഡിഎഫും യുഡിഎഫും സംസ്ഥാനത്തെ നശിപ്പിക്കുകയാണുണ്ടായതെന്നും ഇരുമുന്നണികളും കേരളത്തോടും തിരുവനന്തപുരത്തോടും വലിയ അനീതിയാണ് കാണിച്ചതെന്നും പ്രധാനമന്ത്രി വിമർശിച്ചു. രണ്ട് മുന്നണികളുടെയും ചിഹ്നങ്ങൾ വ്യത്യസ്തമാണെങ്കിലും അഴിമതിയും പ്രീണനവും നിറഞ്ഞ അജണ്ടകൾ ഒന്നാണെന്ന് അദ്ദേഹം ആരോപിച്ചു.
അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്നുണ്ടെങ്കിലും സിസ്റ്റത്തിൽ മാറ്റം വരുന്നില്ലെന്നും ഇനി വികസനത്തിന്റെ മൂന്നാം പക്ഷമായ ബിജെപി കേരളത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കേരളത്തിന്റെ ദിശ മാറ്റുമെന്നും ത്രിപുരയിൽ സിപിഐഎമ്മിനെ ജനം തൂത്തെറിഞ്ഞതുപോലെ കേരളത്തിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മത്സ്യത്തൊഴിലാളികൾക്കായി 1400 കോടി രൂപ അനുവദിച്ചത് ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികൾ വിവരിച്ച അദ്ദേഹം, വികസനം പൂർണ്ണമാകാൻ കേരളത്തിൽ ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ വരണമെന്ന് ആവശ്യപ്പെട്ടു.
fsfsf


