സാന്ദ്ര തോമസിന് തിരിച്ചടി; നാമനിര്‍ദേശ പത്രിക തള്ളിയത് ചോദ്യംചെയ്തുള്ള ഹര്‍ജി തള്ളി

ഷീബ വിജയൻ
കൊച്ചി I സിനിമ നിര്‍മാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പിലേക്ക് നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരേ നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ ഹര്‍ജി കോടതി തള്ളി. എറണാകുളം ജില്ലാ സബ് കോടതിയാണ് ഹർജി തള്ളിയത്. ഇതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സാന്ദ്ര തോമസിന് മത്സരിക്കാന്‍ സാധിക്കില്ല.
വിധി അപ്രതീക്ഷിതവും നിരാശാജനകമാണെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്ര പ്രതികരിച്ചു. പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര തോമസ് പത്രിക നല്‍കിയത്. സാന്ദ്രയുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിക്ക് മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. 14 അംഗ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് 26 പേരാണ് മത്സരിക്കുന്നത്. ഇതില്‍ സാന്ദ്ര തോമസ്, ഷീല കുര്യന്‍, ഷെര്‍ഗ സന്ദീപ് എന്നീ മൂന്ന് സ്ത്രീകളുണ്ട്. പ്രസിഡന്‍റ് അടക്കമുള്ള പ്രധാന പോസ്റ്റുകളിലേക്ക് മത്സരിക്കാന്‍ മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വേണം എന്ന നിയമം ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പത്രിക തള്ളിയത്. എന്നാല്‍ തന്‍റെ പേരില്‍ ഒമ്പത് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട് എന്നാണ് സാന്ദ്രയുടെ വാദം. വ്യാഴാഴ്ചയാണ് കെഎഫ്പിഎ വോട്ടെടുപ്പ്. നിയമവിരുദ്ധമായാണ് തന്‍റെ പത്രിക തള്ളിയതെന്നും തെരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പില്‍ എക്‌സിക്യൂട്ടീവ് പദവികളിലേക്ക് മത്സരിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും സാന്ദ്ര കോടതിയില്‍ വാദിച്ചിരുന്നു.
OIUOUIOHIUY