പക്ഷിപ്പനി മനുഷ്യരെ എളുപ്പത്തില്‍ ബാധിക്കും; ലോകാരോഗ്യ സംഘടന

സസ്തനികള്‍ക്കിടയില്‍ അടുത്തിടെ പടര്‍ന്നുപിടിച്ച പക്ഷിപ്പനി പുതിയ വകഭേദമായ എച്ച്5എന്‍1 വൈറസ് മനുഷ്യരിലേക്ക് പകരുമെന്ന് ലോകാരോഗ്യ സംഘടന ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി. ആഗോളതലത്തില്‍ ഏവിയന്‍ ഫ്‌ളൂ പൊട്ടിപ്പുറപ്പെടുന്നത് വര്‍ധിച്ചുവരുന്നതായി യുഎന്‍ ഏജന്‍സികള്‍ അറിയിച്ചു. കഴിയുന്നത്ര മൃഗങ്ങളെ സംരക്ഷിക്കാനും ആളുകളെ സംരക്ഷിക്കാനും പക്ഷിപ്പനിയുടെ നിരീക്ഷണം വര്‍ധിപ്പിക്കാനും ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് എന്നിവ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ഏവിയന്‍ ഇന്‍ഫ്‌ളൂവന്‍സ വൈറസുകള്‍ സാധാരണയായി പക്ഷികള്‍ക്കിടയിലാണ് ഉണ്ടാവുക. എന്നാല്‍ മനുഷ്യരോട് ജൈവശാസ്ത്രപരമായി അടുത്തിരിക്കുന്ന സസ്തനികള്‍ക്കിടയില്‍ എച്ച് 5 എന്‍ 1 ഏവിയന്‍ ഇന്‍ഫ്‌ളൂവന്‍സ വൈറസുകള്‍ നിലവിൽ പടരുകയാണ്. ഇത് മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും കൂടുതല്‍ ഹാനികരമാകും. മരണത്തിന് കാരണമായേക്കാവുന്ന വൈറസുകളാണിവ.
2020 മുതല്‍, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പല രാജ്യങ്ങളിലും കാട്ടുപക്ഷികളിലും കോഴികളിലും വിനാശകരമായ വൈറസ് വ്യാപനം ഉണ്ടായിട്ടുണ്ട്. 2021-ല്‍ വടക്കേ അമേരിക്കയിലേക്കും പിന്നീട് 2022-ല്‍ മധ്യ, തെക്കേ അമേരിക്കയിലേക്കും വൈറസ് പടര്‍ന്നു. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് പറയുന്നത് കഴിഞ്ഞ വര്‍ഷം, അഞ്ച് ഭൂഖണ്ഡങ്ങളിലെ 67 രാജ്യങ്ങളില്‍ എച്ച്5എന്‍1 പക്ഷിപ്പനി പടര്‍ന്നുപിടിച്ച് കോഴികള്‍ ഉള്‍പ്പെടെ 131 ദശലക്ഷം പക്ഷികളെങ്കിലും ചത്തുവെന്നാണ്. 2022 മുതല്‍ കരയിലും കടല്‍ സസ്തനികളിലും ഏവിയന്‍ ഫ്‌ളൂ പൊട്ടിപ്പുറപ്പെട്ടതായി പത്തോളം രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023ല്‍ മറ്റ് 14 രാജ്യങ്ങളില്‍ക്കൂടി ഈ വൈറസ് പടര്‍ന്നതായാണ് വിവരം. അമേരിക്കയിലാണ് പ്രധാനമായും ഈ രോഗം പടരുന്നത്. പോളണ്ടിലെ പൂച്ചകളിലും അടുത്തിടെ എച്ച്5എന്‍1 കണ്ടെത്തിയിരുന്നു.
ASDADSADSADS