ധാന്യക്കയറ്റുമതി: യുക്രെയ്നും റഷ്യയും പ്രത്യേകം കരാറിൽ ഒപ്പുവച്ചു

കരിങ്കടൽ തുറമുഖം വഴി യുക്രെയ്നിൽനിന്നുള്ള ധാന്യക്കയറ്റുമതി പുനഃസ്ഥാപിക്കുന്നതിനായി റഷ്യയും യുക്രെയ്നും പ്രത്യേകം കരാറുകളിൽ ഏർപ്പെട്ടു. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടേറെസ്, തുർക്കി പ്രസിഡന്‍റ് റെസിപ് തയിപ് ഏർദഗോൻ എന്നിവരുടെ സാന്നിധ്യത്തിലാണു കരാറിൽ ഏർപ്പെട്ടത്. യുദ്ധത്തെത്തുടർന്നുള്ള ഉപരോധത്തിനിടെ, ആഗോളവിപണിയിലേക്ക് റഷ്യയിൽനിന്നു ധാന്യവും വളവും എത്തിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്.
യുക്രെയ്ൻ-റഷ്യ യുദ്ധംമൂലം ലോകത്ത് ഭക്ഷ്യക്ഷാമ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണു പുതിയ നീക്കം. കരിങ്കടൽ തുറമുഖത്ത് കെട്ടിക്കിടക്കുന്ന 2.2 കോടി ടൺ ധാന്യവും മറ്റു ഭക്ഷ്യവസ്തുക്കളും കയറ്റുമതി ചെയ്യുന്നതിനായി യുക്രെയ്ൻ, റഷ്യൻ സൈന്യം തമ്മിൽ ധാരണയെത്തുന്നതിനായുള്ള ശ്രമങ്ങൾ യുഎന്നിന്‍റെ നേതൃത്വത്തിൽ മാസങ്ങൾക്കു മുന്പ് ആരംഭിച്ചിരുന്നു. റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗു, യുക്രെയ്ൻ അടിസ്ഥാനവികസന മന്ത്രി ഒലക്സാണ്ടർ കുർബാക്കോവ് എന്നിവരാണു കരാറിൽ ഒപ്പുവച്ചത്.