യൂറോപ്പിൽ കാട്ടുതീ പടരുന്നു
ഉഷ്ണതരംഗത്തെത്തുടർന്നു യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്ന കാട്ടുതീക്കു ശമനമില്ല. പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ തീയണയ്ക്കാനായി പോരാടുകയാണ്.
ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് പോർച്ചുഗലിലും സ്പെയിനിലുമായി 281 മരണം റിപ്പോർട്ട് ചെയ്തു; ഇതിൽ 238ഉം പോർച്ചുഗലിലാണ്. ഇരു രാജ്യങ്ങളിലും ഡസൻകണക്കിനു കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പടിഞ്ഞാറൻ സ്പെയിനിൽ 40 ഡിഗ്രി സെൽഷസിനു മുകളിലാണു താപനില. ഒട്ടനവധി പട്ടണങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചുമാറ്റി. പോർച്ചുഗലിലെ ചില സ്ഥലങ്ങളിൽ കഴിഞ്ഞദിവസം 47 ഡിഗ്രിവരെ ചൂട് റിപ്പോർട്ട് ചെയ്തു.
തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഷിറോന്ദ് മേഖലയിൽനിന്ന് ആളുകളും വിനോദസഞ്ചാരികളും അടക്കം പതിനായിരത്തലധികം പേരെ ഒഴിപ്പിച്ചുമാറ്റി. പോലീസ് വീടുതോറും കയറി ആളുകളോട് ഒഴിഞ്ഞുപോകാൻ അഭ്യർഥിക്കുന്നുണ്ട്.ഇറ്റലി, ക്രൊയേഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളിലും ഈയാഴ്ച കാട്ടുതീ റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനമാണ് ഉഷ്ണതരംഗത്തിനു കാരണമായി പറയപ്പെടുന്നത്.