6 പതിറ്റാണ്ടിനിടെ ഉണ്ടായതിൽ ഏറ്റവും വലിയ പ്രളയം; വിറച്ച് ചൈന


കടുത്ത പ്രളയത്തിൽ വിറച്ച് ചൈന. 6 പതിറ്റാണ്ടിനിടെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ പ്രളയത്തിനാണ് ചൈന സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തുടനീളം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ്. വിവിധ ഇടങ്ങളിലായി പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. കനത്ത മഴ കാരണം പേൾ നദിയിൽ വെള്ളം ഉയരുന്നതിനാൽ നിർമാണ മേഖലകളും ഭീഷണിയിലാണ്.

മെയ് ആദ്യം മുതൽ ജൂൺ മധ്യം വരെ ഗുവാങ്ഡോങ്, ഫുജിയൻ, ഗുവാങ്‌ക്സി എന്നീ മേഖലകളിൽ ലഭിച്ച ശരാശരി മഴ 621 മില്ലിമീറ്ററാണ്. 1961നു ശേഷം രാജ്യത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന അളവിലുള്ള മഴയാണിത്. രാജ്യത്ത് വിവിധ ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഗുവാങ്ഡോങിലെ സ്കൂളുകൾ താത്കാലികമായി ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റി. ഗുവാങ്ക്സിയിലെ പട്ടണത്തിലൂടെ ചളിവെള്ളം ഒഴുകുകയാണ്. ഇവിടെ 2005നു ശേഷം ഏറ്റവും ഉയർന്ന മഴ ലഭിച്ചു.

2,00,000നു മുകളിൽ ആളുകളെ ഒഴിപ്പിച്ചതായി ഗുവാങ്ഡോങ് അധികൃതർ അറിയിച്ചു. ആകെ 5 ലക്ഷത്തോളം ആളുകളെ വിവിധ രീതിയിൽ പ്രളയം ബാധിച്ചു. 1.7 ബില്ല്യൺ യുവാൻ്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഷാവോഗുവാനിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

You might also like

Most Viewed