ഇറാനിൽ അതിശക്തമായ സ്ഫോടനങ്ങൾ; ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ടെഹ്‌റാൻ: ഇറാനും ഇസ്രായേൽ-അമേരിക്കൻ സഖ്യവും തമ്മിലുള്ള യുദ്ധം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ അതിശക്തമായ സ്ഫോടനങ്ങൾ. വെള്ളിയാഴ്ച പുലർച്ചെ മുതൽ ടെഹ്‌റാനിലെ വിവിധയിടങ്ങളിൽ സ്ഫോടനശബ്ദം കേട്ടതായും നഗരത്തിന്റെ തെക്കൻ മേഖലയിലാണ് ഏറ്റവും വലിയ സ്ഫോടനങ്ങൾ നടന്നതെന്നും തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ വീടുകൾ കുലുങ്ങിയതായി പ്രദേശവാസികൾ വ്യക്തമാക്കി.
ടെഹ്‌റാൻ, ഷിറാസ്, അഹ്‌വാസ് എന്നിവിടങ്ങളിൽ ഒരേസമയം വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഖസ്‌വിനിലെ വ്യവസായ മേഖലയും ടെഹ്‌റാനിലെ രണ്ട് ജനവാസ മേഖലകളും ലക്ഷ്യമിടുന്നതായി പേർഷ്യൻ ഭാഷയിലുള്ള ഔദ്യോഗിക അക്കൗണ്ടിലൂടെ ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ഷിറാസിലെ ഭൂഗർഭ മിസൈൽ നിർമ്മാണ കേന്ദ്രവും ടെഹ്‌റാനിലെ വ്യോമപ്രതിരോധ താവളങ്ങളും തകർത്തതായും ഇസ്രായേൽ അവകാശപ്പെട്ടു. ഇറാന്റെ പക്കൽ ഇനിയും 150 മിസൈൽ ലോഞ്ചറുകൾ ഉണ്ടെന്നും അവ തകർക്കുന്നത് തുടരുമെന്നും ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം ഇറാനും ഹിസ്ബുള്ളയും ഇസ്രായേലിന് നേരെ വ്യാപകമായി മിസൈലുകൾ വിക്ഷേപിച്ചു. വടക്കൻ ഇസ്രായേലിലെ ഗലീലി മേഖലയിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 58 പേർക്ക് പരിക്കേറ്റു. ഗ്ലാസ് ചില്ലുകൾ തകർന്നുണ്ടായ അപകടത്തിലാണ് മിക്കവർക്കും പരിക്കേറ്റത്. ഇസ്രായേലിലുടനീളം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ ഈ യുദ്ധം ആഗോള സാമ്പത്തിക വിപണിയെയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.
ADSDASADS


