വെടിനിർത്തൽ പ്രഖ്യാപിച്ച് താലിബാൻ; ഭരണകേന്ദ്രം പാകിസ്താനിൽ നിന്ന് അഫ്ഗാനിലേക്ക് മാറ്റുന്നതായി സൂചന

കാബൂൾ: അഫ്ഗാനിൽ അതിക്രൂരമായ അക്രമണ പരന്പര അഴിച്ചുവിടുന്ന താലിബാൻ റംസാൻ പ്രമാണിച്ച് ഒരാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. പെൺകുട്ടികളടക്കം 53 പേരെ വധിച്ച കാർബോംബ് സ്ഫോടനം നടത്തിയതിന് പിന്നാലെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇതിനിടെ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന താലിബാൻ ഭരണകൂട സംവിധാനം അഫ്ഗാനിലേക്ക് ഈ മാസം മാറ്റുമെന്ന സൂചനകളും പുറത്തുവരികയാണ്. അമേരിക്കൻ സേനാ പിന്മാറ്റം അവസാനഘട്ടത്തിലെത്തിയതോടെ ഭരണരംഗത്ത് പിടിമുറുക്കാനുള്ള ശ്രമമാണ് താലിബാൻ നടത്തുന്നതെന്നാണ് അഫ്ഗാൻ രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നത്.
‘അഫ്ഗാനിൽ താലിബാൻ പൂർവ്വാധികം ശക്തിയോടെ തിരികെ എത്താനാണ് പദ്ധതി ഇടുന്നത്. തെക്കൻ മേഖലയിലെ സ്വാധീനം രാജ്യം മുഴുവനാക്കാനുള്ള പരിശ്രമമമാണ് നടത്തുന്നത്. നിലവിൽ താലിബാൻ നേതാക്കളെല്ലാം പാകിസ്താൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. അമേരിക്കൻ സേനാ പിന്മാറ്റത്തോടെ പൂർണ്ണമായും അഫ്ഗാനിൽ നിലയുറപ്പിക്കാനാണ് താലിബാൻ ശ്രമം. പരമാവധി അക്രമം നടത്തി അഫ്ഗാനെ സമ്മർദ്ദത്തിലാക്കുക എന്ന ഭീകര തന്ത്രമാണ് താലിബാൻ പയറ്റുന്നത്.’ അഫ്ഗാൻ ദേശീയ സുരക്ഷാ മേധാവി സിയ സാറ പറഞ്ഞു.
താലിബാൻ മധ്യ അഫ്ഗാനിലോ തെക്കൻ അഫ്ഗാനിലോ ആയി സുരക്ഷിതമായ ഒരു തലസ്ഥാനം ആവശ്യമുണ്ട്. ലഷ്ക്കർഗഡ് കേന്ദ്രീകരിച്ചും സമീപ പട്ടണങ്ങളിലും പാകിസ്താൻ ഭീകരുടെ സഹായത്തോടെ നിരന്തരം അക്രമം നടത്തി അഫ്ഗാൻ സേനയുടെ ശക്തി കുറയ്ക്കലാണ് ഉദ്ദേശിക്കുന്നത്. തുടർന്ന് അത്തരം പ്രവിശ്യകളെ ഭരണകേന്ദ്രമാക്കുക എന്നതാണ് ഉദ്ദേശ്യമെന്നും സാറ വ്യക്തമാക്കി.