ഓശാന നാളിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ചാവേർ ആക്രമണം
ജക്കാർത്ത: ഓശാന നാളിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ചാവേർ ആക്രമണം. ഇന്തോനേഷ്യയിലെ ദക്ഷിണ സുലാവേസി പ്രവശ്യയിലെ മകാസർ പട്ടണത്തിൽ റോമൻ കത്തോലിക്കാ കത്തീഡ്രൽ വളപ്പിലാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ 10.30ന് ഓശാന ഞായറിന്‍റെ തിരുകർമ്മങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. ബൈക്കിൽ പള്ളിമൈതാനത്തേക്ക് കടക്കാൻ ശ്രമിച്ച ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞപ്പോൾ സ്‌ഫോടനമുണ്ടായി. അപകടത്തിൽ ചാവേറും കൊല്ലപ്പെട്ടു.
ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പള്ളി ജീവനക്കാർക്കും വിശ്വാസികൾക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.
സ്‌ഫോടനത്തിൽ പള്ളിക്കു പുറത്തുള്ള കെട്ടിടങ്ങൾക്കും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണമുണ്ടായ സാഹചര്യത്തിൽ പള്ളിയിലെത്തിയവരെ വീടുകളിലേക്ക് മടക്കി അയച്ചു. എന്നാൽ സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

