ആയുധ വിവരങ്ങൾ ചോർന്നു: 'ചാരൻമാരെ' കണ്ടെത്താൻ ഉന്നത സൈനികരെ നുണ പരിശോധനയ്ക്ക് വിധേയമാക്കി ട്രംപ്
ഷീബ വിജയൻ
വാഷിങ്ടൺ: അമേരിക്കയുടെ അതീവ രഹസ്യമായ അത്യാധുനിക ആയുധശേഖര വിവരങ്ങൾ മാധ്യമങ്ങളിൽ ചോർന്ന സംഭവത്തിൽ ഉന്നത യു.എസ് സൈനിക ഉദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയമാക്കി. രഹസ്യ വിവരങ്ങൾ പുറത്തായതിനെ തുടർന്ന് പെന്റഗൺ നടത്തിയ വിപുലമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഉന്നതതല പരിശോധനകൾ നടന്നത്. ഡൊണാൾഡ് ട്രംപിന്റെ അമർഷത്തെ തുടർന്നാണ് കടുത്ത നടപടി.
സുപ്രധാന ആയുധങ്ങളുടെ വിവരങ്ങളെക്കുറിച്ചുള്ള അറിവുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇവർക്കിടയിൽനിന്ന് ആരെങ്കിലും വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ ചാരന്മാരായി പ്രവർത്തിക്കുന്നുണ്ടോ എന്ന ആശങ്കയെ തുടർന്നാണ് പരിശോധന നടത്തിയത്. ആയുധശേഖരം സംബന്ധിച്ച വിവരങ്ങൾ ചോർന്നതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ഡെഫൻസ് സെക്രട്ടറി പിറ്റ് ഹെഗ്സെത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.
സൈനിക-സിവിൽ ഉദ്യോഗസ്ഥർക്കിടയിൽ സാധാരണയായി നുണ പരിശോധനകൾ നടത്താറുണ്ടെങ്കിലും, ഇത്തവണ നിരവധി ഉദ്യോഗസ്ഥരെ ഒരേസമയം പരിശോധനയ്ക്ക് വിധേയമാക്കിയത് അസാധാരണമായ ഒരു നടപടിയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വേനൽക്കാലത്തിന്റെ തുടക്കത്തിൽ യു.എസ് സെൻട്രൽ കമാൻഡ് ഉദ്യോഗസ്ഥരും മറ്റ് കമാൻഡർമാരും ഉൾപ്പെടെ ഡസൻ കണക്കിന് ആളുകൾക്കാണ് പരിശോധന നടത്തിയത്. എങ്കിലും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ ഉൾപ്പെടെയുള്ള ചില ഉന്നതർ പരിശോധനയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങളാണ് ഉദ്യോഗസ്ഥരോട് ചോദിച്ചത്. എന്നാൽ മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയവരാണോ ഇവർ എന്ന് കണ്ടെത്താനുള്ള പരിശോധനയിൽ ആരും പരാജയപ്പെട്ടിട്ടില്ലെന്ന് ഇതിൽ പങ്കെടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സൈന്യത്തിന്റെ സ്വന്തം അന്വേഷണ ഉദ്യോഗസ്ഥരാണ് പരിശോധനകൾ നടത്തിയത്. രഹസ്യ വിവരങ്ങൾ ചോരുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും വിദേശത്ത് സേവനമനുഷ്ഠിക്കുന്ന സൈനികർക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് പെന്റഗൺ വക്താവ് സീൻ പാർണൽ പ്രതികരിച്ചു.
ഇറാൻ യുദ്ധം ആരംഭിച്ച് ആഴ്ചകൾ പിന്നിട്ടപ്പോൾ, യു.എസ് തങ്ങളുടെ ഏറ്റവും നൂതനമായ ആയുധങ്ങൾ അതിവേഗം തീർന്നുപോകുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം കർശനമാക്കിയത്. വിവരങ്ങൾ ചോർത്തുന്നവരെ കണ്ടെത്താനും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുമായി പെന്റഗണും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും ചേർന്ന് പ്രത്യേക ജോയിന്റ് ടാസ്ക് ഫോഴ്സിന് രൂപം നൽകിയിരുന്നു.
മുൻപും പെന്റഗണിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോർന്നപ്പോൾ ഡെഫൻസ് സെക്രട്ടറി പിറ്റ് ഹെഗ്സെത്ത് നുണ പരിശോധനകളുടെ സാധ്യതകൾ ഉപയോഗിച്ചിരുന്നു. ചൈനയെക്കുറിച്ചുള്ള ക്ലാസിഫൈഡ് ബ്രീഫിങിന്റെ വിവരങ്ങൾ ഇലോൺ മസ്കിനായി ഒരുക്കിയപ്പോൾ അത് ചോർന്ന സംഭവത്തിലും സമാനമായ രീതിയിൽ ഭീഷണികൾ ഉയർന്നിരുന്നു. സുരക്ഷാ വീഴ്ചകൾ കർശനമായി തടയാൻ ലക്ഷ്യമിട്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം യു.എസ് പ്രതിരോധ വകുപ്പിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
edsadsds

