യു.എസ് യുദ്ധക്കപ്പലുകൾക്ക് നേരെ ആക്രമണം; മൂന്ന് ഇ ഇറാനിയൻ എണ്ണക്കപ്പലുകൾ തകർത്ത് അമേരിക്ക
പ്രദീപ് പുറവങ്കര
മനാമ: മധ്യപൂർവേഷ്യയിൽ യു.എസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക. ഇറാനുമായി ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ യു.എസ് സൈന്യം ആക്രമിച്ചു തകർത്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് (സെന്റകോം) അറിയിച്ചു.
ഖാർഗ് ദ്വീപിന് സമീപമുള്ള ഒരു എണ്ണക്കപ്പലും ഹോർമുസ് കടലിടുക്കിന് സമീപമുള്ള മറ്റൊന്നും യു.എസ് സൈന്യം നിഷ്ക്രിയമാക്കി. ഒമാൻ ഉൾക്കടലിലുണ്ടായിരുന്ന മൂന്നാമത്തെ കപ്പൽ പൂർണ്ണമായി നശിപ്പിച്ചതായും സെന്റകോം പ്രസ്താവനയിൽ വ്യക്തമാക്കി.
യു.എസ് വിമാനവാഹിനിക്കപ്പലിനും ഗൈഡഡ് മിസൈൽ ഡിസ്ട്രോയറിനും നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) നടത്തിയ ആക്രമണശ്രമങ്ങളെ അമേരിക്കൻ സൈന്യം വിജയകരമായി ചെറുത്തു തോൽപ്പിച്ചു. ആക്രമണത്തിൽ യു.എസ് സൈനികർക്കൊന്നും പരിക്കേറ്റിട്ടില്ല.
ഖാർഗ് ദ്വീപിന് സമീപം തങ്ങളുടെ ഒരു എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ യു.എസ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയത് സംബന്ധിച്ച് തഹ്‌റാൻ അടിയന്തര പ്രതികരണത്തിന് തയ്യാറായിട്ടില്ല.
"ഐ.ആർ.ജി.സിക്ക് നൽകാനുള്ള സന്ദേശം വ്യക്തമാണ്: ഞങ്ങളുടെ രണ്ട് കപ്പലുകൾക്ക് നേരെ നിങ്ങൾ വെടിവെച്ചാൽ, നിങ്ങളുടെ മൂന്ന് കപ്പലുകൾ തകർത്തുകൊണ്ട് അതിനേക്കാൾ വലിയ സാമ്പത്തിക നഷ്ടം ഞങ്ങൾ അടിച്ചേൽപ്പിക്കും ," എന്ന് സെന്റകോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
ഐ.ആർ.ജി.സിക്കും മേഖലയിലെ അവരുടെ അനുബന്ധ ഗ്രൂപ്പുകൾക്കും സാമ്പത്തിക സഹായം എത്തിക്കുന്ന ബില്യൺ കണക്കിന് ഡോളറിന്റെ നിഴൽ ശൃംഖലയുടെ (Shadow Network) ഭാഗമാണ് ഈ എണ്ണക്കപ്പലുകളെന്നും സെന്റകോം ആരോപിച്ചു.
aa

