നരേന്ദ്ര മോദി സൗദി കിരീടവകാശിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർദ്ധിപ്പിക്കും
ഒസാക്ക: ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന ജി−20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടിവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊർജ സുരക്ഷ, ഭീകരവാദം നേരിടൽ തുടങ്ങിയ കാര്യങ്ങളിലുള്ള സഹകരണം സംബന്ധിച്ചാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയർത്തുമെന്ന് ചർച്ചയിൽ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു.
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായും ബ്രിക്സ് നേതാക്കളുമായും ചർച്ച നടത്തിയതിന് ശേഷമായിരുന്നു മോദി സൗദി കിരീടവകാശിയെ കണ്ടത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഇതിനപ്പുറത്തേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കണമെന്ന് ഇരുനേതാക്കളും ധാരണയായി. ഇന്ത്യയും സൗദിയും തന്ത്രപരമായ കൂട്ട്ക്കെട്ട് ഉണ്ടാക്കുന്നതിന് തങ്ങളുടെ സർക്കാരുകൾ മുൻകൈയെടുക്കമെന്ന് ഇരുവരും പറഞ്ഞു.

