ബാലഭാസ്കറിന്‍റെ മരണത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിന് തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകൾ ഒന്നും ഇതേ വരെ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ബാലഭാസ്കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്ന് പരിശോധിച്ചുവരികയാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
ബാലഭാസ്കറുടെ മരണവുമായി ബന്ധപെട്ട ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് ക്രൈബ്രാഞ്ച് കോടതിയെ അറിയിച്ചു. ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശൻ തന്പി, വിഷ്ണു എന്നിവരെ ചോദ്യം ചെയ്തു. വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അർജുൻ നാരായണൻ, പ്രകാശൻ തന്പി, വിഷ്ണു, ജിഷ്ണു എന്നിവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ്.
അപകടം നടന്ന ദിവസത്തെ റോഡിന്റെ സ്വഭാവം ദേശീയപാത അതോറിറ്റിയോട് ചോദിച്ചിട്ടുണ്ട്. റോഡിലെ വെളിച്ചം സംബന്ധിച്ച് കെ.എസ്.ഇ.ബിയോട് റിപ്പാർട്ട് തേടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞു.

