നേപ്പാൾ-തിബറ്റ് അതിർത്തിയിൽ ഹിമപാതവും പ്രളയവും; മരണം 900 കടന്നു, 4,000-ത്തിലധികം പേരെ കാണാതായി
ശാരിക
കാഠ്മണ്ഡു: നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ ശക്തമായ ഹിമപാതത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി. കാണാതായവരുടെ എണ്ണം 4,247 ലേക്ക് ഉയർന്നതായി നേപ്പാൾ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി. രാജ്യം സമാനതകളില്ലാത്ത പ്രകൃതിദുരന്തമാണ് നേരിടുന്നതെന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു.
രസുവയിലെ ലങ്തങ്-ലിറങ് മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 5,200 മീറ്റർ ഉയരത്തിലുണ്ടായ ഹിമപാറ വീഴ്ചയാണ് പ്രളയത്തിന് കാരണമായതെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മഞ്ഞും പാറയും ചെളിയും നിറഞ്ഞ ശക്തമായ വെള്ളപ്പൊക്കം ലെന്ധെ, ഭോട്ടെകോശി, ത്രിശൂലി നദികളിലൂടെ കുത്തിയൊഴുകി ജനവാസകേന്ദ്രങ്ങളെയും ജലവൈദ്യുത പദ്ധതികളെയും മുക്കുകയായിരുന്നു.
ത്രിശൂലി-എത്രി ഉൾപ്പെടെ അരഡസനോളം ജലവൈദ്യുത തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് തൊഴിലാളികളെ രക്ഷപ്പെടുത്താൻ അഹോരാത്രം തെരച്ചിൽ തുടരുകയാണ്. ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട 933 പേരെ കാണാതായിട്ടുണ്ട്. നേപ്പാൾ സൈന്യത്തോടൊപ്പം ഇന്ത്യയിൽ നിന്നുള്ള പ്രത്യേക തുരങ്ക രക്ഷാസേനയും ചൈനീസ് വിദഗ്ധരും തെരച്ചിലിൽ പങ്കാളികളാകുന്നുണ്ട്. രാജ്യത്താകെ 21,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
കാണാതായവരിൽ 3,655 നേപ്പാൾ സ്വദേശികളും 592 വിദേശ പൗരന്മാരും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന 102 സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. ദുരന്തം നേരിട്ട് ബാധിച്ച 90,000-ത്തിലധികം ആളുകൾക്ക് റെഡ് ക്രോസ് സഹായം നൽകിവരുന്നു.
തിബറ്റിലും ദുരന്തം കനത്ത നാശനഷ്ടമുണ്ടാക്കി. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം തിബറ്റിൽ 16 പേർ മരിക്കുകയും 546 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. തെരച്ചി ശക്തമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദേശം നൽകി.
aa

