സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 'പൂക്കിമോൻ' ബാനർ; ചവറയിൽ വിവാദം, അന്വേഷണം ആരംഭിച്ചു
ഷീബ വിജയൻ
കൊല്ലം: സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കുട്ടികളെക്കൊണ്ട് മുഖ്യമന്ത്രിക്കെതിരായ 'പൂക്കിമോൻ' ബാനർ പിടിപ്പിച്ച സംഭവം വൻ വിവാദത്തിലേക്ക്. ചവറ ഗുഹാനന്ദപുരം സ്കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികളെക്കൊണ്ടാണ് 'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം' എന്ന് എഴുതിയ എസ്.എഫ്.ഐ ബാനർ പിടിപ്പിച്ചത്. എസ്.എഫ്.ഐ ഗുഹാനന്ദപുരം സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ പേരിൽ ഉയർത്തിയ ബാനർ വിവാദമായതോടെ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അതേസമയം, പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ബാനർ പിടിച്ച എസ്.എഫ്.ഐ നേതാക്കളുടെ നടപടിയെ ന്യായീകരിച്ച് ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം രംഗത്തെത്തി. പോസ്റ്ററിലെ 'പൂക്കി' എന്ന പ്രയോഗത്തെ തെറ്റായി കാണുന്നില്ലെന്നും, ഇന്നത്തെ 'ജെൻ സി' തലമുറ തികച്ചും പോസിറ്റീവായും ക്യൂട്ട്നെസിനെ സൂചിപ്പിക്കാനും ഉപയോഗിക്കുന്ന വാക്കാണിതെന്നും അവർ പറഞ്ഞു. സ്കൂൾ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായുള്ള ഒരു സാധാരണ പ്രതികരണം മാത്രമാണിതെന്നും ചിന്ത കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ വാദപ്രതിവാദങ്ങൾ മുറുകുകയാണ്. മുൻമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ കെ.എസ്.യു മുൻപ് ഉയർത്തിയ ബാനറുകൾ ചൂണ്ടിക്കാട്ടിയാണ് സി.പി.എം അനുഭാവികൾ എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നത്. സ്കൂൾ മുറ്റത്തെ രാഷ്ട്രീയ ബാനർ വിവാദം വരും ദിവസങ്ങളിലും പ്രദേശത്ത് സജീവ ചർച്ചയാകും.
eqwdasdsdsa

