വെടിനിർത്തൽ ഉടമ്പടി കാറ്റിൽപറത്തി: ഗസ്സയിൽ ഞായറാഴ്ച മാത്രം കൊല്ലപ്പെട്ടത് 42 പേർ, കരാറിനു ശേഷം 97 മരണം

ഷീബ വിജയൻ
ഗസ്സ I ഗസ്സയുമായുള്ള വെടിനിർത്തൽ കരാർ കാറ്റിൽപറത്തി ഇസ്രായേൽ. ഞായറാഴ്ച ഇസ്രായേൽ നിയന്ത്രിത പ്രദേശത്ത് സൈന്യത്തിനുനേരെ ഹമാസ് വെടിവെച്ചുവെന്ന് ആരോപിച്ച് റഫ ഉൾപ്പെടെ വിവിധ ഇടങ്ങളിലായി നടത്തിയ വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ 42 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്ന വിശ്വാസത്തിൽ നാടൊഴിഞ്ഞുപോയ ഫലസ്തീനികൾ വീടുകളിലേക്ക് തിരികെയെത്തുന്നതിനിടെയാണ് വീടുകളും അഭയാർഥിക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം. ഇതോടെ, അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ യാഥാർത്ഥ്യമായ ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാവിയും അനിശ്ചിതത്വത്തിലായി. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ചു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനുള്ള മറുപടിയായാണ് ആക്രമണമെന്നും സൈന്യം അറിയിച്ചു. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ബൈത് ലാഹിയയിലെ യെല്ലോ ലൈനിൽ ഹമാസ് അതിക്രമിച്ചു കടന്നുവെന്നാണ് ഇസ്രായേൽ ആരോപണം.
എന്നാൽ, തങ്ങളുടെ ഭാഗത്തു നിന്നും വെടിനിർത്തൽ കരാർ ലംഘനമുണ്ടായിട്ടില്ലെന്നും, അമേരിക്കയുടെയും ഇസ്രായേലിന്റെയും ആരോപണം വാസ്തവ വിരുദ്ധമാണെന്നും ഹമാസ് വ്യക്തമാക്കി.
aasasas