കേരളത്തിൽ മാസ്ക് ഒഴിവാക്കുന്ന കാര്യം പരിഗണനയിൽ
കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ മാസ്‌ക് ഒഴിവാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചന തുടങ്ങി. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്‌ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യവിദഗ്‌ധരോടും ഇതുസംബന്ധിച്ച് സർക്കാർ അഭിപ്രായം ആരാഞ്ഞു.
മാസ്‌ക് ഒഴിവാക്കുന്നതിൽ പ്രശ്‌നമില്ലെന്നാണ് വിദഗ്‌ധസമിതി നിർദേശം. മാസ്‌ക് നിർബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. താൽപര്യമുള്ളവർക്ക് തുടർന്നും മാസ്‌ക് ധരിക്കാം. രോഗലക്ഷണങ്ങളുള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്ന നിർദേശം മുന്നോട്ടുവയ്‌ക്കണമെന്നും വിദഗ്‌ധസമിതി സർക്കാരിനെ അറിയിച്ചു.
അതിതീവ്ര വ്യാപനസാധ്യതയുള്ള പ്രദേശങ്ങൾ, കടകൾ, ആളുകൾ അപരിചിതരുമായി അടുത്തിടപഴകേണ്ടി വരുന്ന വിവാഹം, ഉത്സവം പോലെയുള്ള ആഘോഷങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുകയും മറ്റിടങ്ങളിൽ ഒഴിവാക്കുന്നത് ആലോചനയിലുണ്ടെന്നും വിദഗ്‌ധ സമിതി അംഗങ്ങൾ പറഞ്ഞു.

