ഷിഗെല്ല വ്യാപിക്കുന്നു; സംസ്ഥാനത്ത് ബുധനാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 12 പേരിൽ
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനം ആശങ്കയാകുന്നു. രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാള്‍ കൂടി മരണപ്പെടുകയും പുതുതായി 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ജാഗ്രതാ നിര്‍ദേശം കടുപ്പിച്ചത്. ഷിഗെല്ലയ്‌ക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി കേസുകളും നിലവിൽ വര്‍ധിക്കുന്നുണ്ട്. രോഗവ്യാപനം തടയാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാര്യക്ഷമമായി ശുചീകരണ പ്രവൃത്തികള്‍ നടത്തണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.
മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് ബുധനാഴ്ച ഷിഗെല്ല ബാധിച്ച് മരിച്ചത്. തൃശ്ശൂര്‍ അരിമ്പൂരില്‍ വൃദ്ധദമ്പതികള്‍ക്കും കണ്ണൂരില്‍ 62കാരിക്കുമാണ് പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ 17 ദിവസത്തിനിടെ 91 പേര്‍ക്കാണ് സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതോടൊപ്പം പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു. ഇന്ന് മാത്രം 105 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോൾ ഈ മാസം ഡെങ്കി ബാധിച്ചവരുടെ ആകെ എണ്ണം 1029 ആയി ഉയർന്നു. 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെ 22 എലിപ്പനി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പതിനായിരത്തിന് മുകളിലാണ് നിലവിൽ സംസ്ഥാനത്തെ പനി ബാധിതരുടെ കണക്ക്. പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മൂന്ന് ദിവസം ഡ്രൈ ഡേ നടത്താനാണ് ആരോഗ്യവകുപ്പിന്റെ പ്രധാന നിര്‍ദേശം. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും ഈ രോഗങ്ങൾ പടരുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലേറെ കേസുകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ വകുപ്പിന്റെ നടപടികള്‍ക്കപ്പുറം, സ്വയം പ്രതിരോധവും പ്രധാനമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. രോഗ ബാധിതര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുതെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
adsadsadswasw

