വിദേശ താമസക്കാരുടെ പാസ്പോർട്ടുകളിൽ റെസിഡൻസി പെർമിറ്റ് സ്റ്റിക്കർ ഇനി മുതൽ പതിക്കില്ലെന്ന് ബഹ്റൈൻ
ബഹ്റൈൻ നാഷണാലിറ്റി, പാസ്പോർട്സ്, ആന്റ് റെസിഡൻസി അഫേയേർസ് അധികൃതർ ഇന്ന് രാവിലെ വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിലാണ് പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. ഇത് പ്രകാരം ഇനി മുതൽ പുതിയ വിസ നൽകുകയോ പുതുക്കുകയോ ചെയ്യുമ്പോൾ അത് എൽഎംആർഎ സിസ്റ്റം വഴി അപ്ഡേറ്റ് ആകുമെന്നും അപ്ഡേറ്റ് ആകും. ഇതോടൊപ്പം www.bahrain.bh എന്ന വെബ്സൈറ്റിൽ പാസ്പോർട്ട് വിവരങ്ങൾ നൽകിയാൽ പ്രിന്റ് വേണ്ടവർക്ക് അത് എടുത്ത് വെക്കാൻ സാധിക്കും. കൂടാതെ ഇവിടെ നിന്ന് തന്നെ ക്യു ആർ കോഡ് ഉപയോഗിച്ച് പിഡിഎഫ് ആയും ഡിജിറ്റൽ ആയി വിസ വിവരങ്ങൾ സൂക്ഷിക്കാവുന്നതാണ്. പത്ത് ലക്ഷത്തോളം സ്റ്റിക്കർ പ്രിന്റിങ്ങാണ് പുതിയ തീരുമാനത്തോടെ ഇല്ലാതാകുന്നതെന്നും, ഉപഭോക്താക്കൾക്ക് കൂടുതൽ വേഗം സേവനങ്ങൾ നൽകാൻ ഡിജിറ്റിലൈസേഷൻ സഹായിക്കുമെന്നും വാർത്തസമ്മേളനത്തിൽ എൻപിആർഎ അണ്ടർസെക്രട്ടറി ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ബിൻ മുഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി. നിലവിൽ എഴുന്നൂറോളം പേർ ഗോൾഡൻ വിസ നേടിയതായും 1680 പേരുടെ അപേക്ഷകൾ ഇതു കൂടാതെ ലഭിച്ചതായും അദ്ദേഹം അറിയിച്ചു. ബഹ്റൈൻ ഇ ഗവൺമെന്റ് അതോറിറ്റി സിഇഒ മുഹമ്മദ് അലി അൽ ഖ്വയ്ദ്, ഷെയ്ഖ് അഹമദ് ബിൻ അബ്ദുള്ള അൽ ഖലീഫ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
