മഹാമാരികളെ നേരിടാൻ ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് ബഹ്റൈൻ പ്രധാനമന്ത്രി
മനാമ
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അടക്കമുള്ള മഹാമാരികളുടെ ഭീഷണിയെ നേരിടാൻ ലോകാരാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആഹ്വാനം ചെയ്തു.ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതിയ വകഭേദങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ വാക്സിനുകൾ എല്ലാവർക്കും തുല്യമായി ലഭിക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം ആഗോളതലത്തിൽ 40 ശതമാനത്തിന് മുകളിൽ എത്തിനിൽക്കുന്ന വാക്സിനേഷൻ ചില രാജ്യങ്ങളിൽ മൂന്ന് ശതമാനത്തിൽ താഴെയാണെന്നും ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് ബഹ്റൈനിൽ എത്തുന്നതിന് മുമ്പേ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതിന്റെ പ്രധാന്യം ബഹ്റൈൻ തിരിച്ചറിഞ്ഞിരുന്നുവെന്നും, അങ്ങേയറ്റം സുതാര്യത എന്ന നയം സ്വീകരിച്ചതുവഴി പൊതുജന വിശ്വാസവും കൂട്ടുത്തരവാദിത്തവും നേടിയെടുക്കാനായെന്നും ബഹ്റൈൻ പ്രധാനമന്ത്രി വ്യക്തമാക്കി. യോഗ്യരായവരിൽ 93 ശതമാനം പേരും വാക്സിനും 50 ശതമാനം പേർ ബൂസ്റ്റർ ഡോസും സ്വീകരിച്ചു കഴിഞ്ഞുവെന്നും, ലോകത്തെ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കുള്ള രാജ്യമാകാൻ ബഹ്റൈന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.



