സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം: ബഹ്‌റൈനിൽ പവന് വില വർധിച്ചു
പ്രദീപ് പുറവങ്കര
മനാമ: അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കുതിച്ചുയർന്നതിനെ തുടർന്ന് ബഹ്‌റൈനിലും സ്വർണ്ണവിലയിൽ വൻ വർധനവ്. ഒരു ആഴ്ചയ്ക്കിടെ ഗ്രാമിന് മൂന്ന് ദിനാറോളം വർധിച്ച് 21 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 46.100 ദിനാറിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,300 ഡോളർ കടന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
ഡോളറുമായി ബഹ്‌റൈൻ ദിനാറിന്റെ വിനിമയ നിരക്ക് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ആഗോള വിപണിയിലെ മാറ്റങ്ങൾ ഉടനടി പ്രാദേശിക വിപണിയിൽ ദൃശ്യമാകും. യു.എസിലെ തൊഴിൽ കണക്കുകളിലുണ്ടായ ഇടിവും ഡോളറിന്റെ മൂല്യത്തകർച്ചയുമാണ് സ്വർണ്ണത്തിലേക്ക് നിക്ഷേപകരെ ആകർഷിച്ചത്. കൂടാതെ മേഖലയിലെ നിലവിലെ രാഷ്ട്രീയ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങളും വിലവർധനവിന് ആക്കം കൂട്ടുന്നുണ്ട്.
വില കുതിച്ചുയർന്നതോടെ ഉപഭോക്താക്കളുടെ വാങ്ങൽ രീതിയിലും മാറ്റങ്ങൾ ദൃശ്യമായിട്ടുണ്ട്. സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ പദ്ധതിയിട്ടിരുന്ന പലരും നിലവിലെ ഉയർന്ന വില കാരണം വാങ്ങൽ നീട്ടിവെക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുകയാണ്. എന്നാൽ സ്വർണ്ണക്കട്ടികളിലും (Bullion) കോയിനുകളിലും നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. വരും ദിവസങ്ങളിലും അന്താരാഷ്ട്ര സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് സ്വർണ്ണവിലയിൽ വ്യതിയാനങ്ങൾ തുടരാനാണ് സാധ്യത.
SWADSADS

