മയക്കുമരുന്ന് കടത്ത്: ഏഷ്യൻ സ്വദേശിക്ക് ജീവപര്യന്തം തടവും 10,000 ദിനാർ പിഴയും
പ്രദീപ് പുറവങ്കര
മനാമ: വിദേശത്തുനിന്ന് മയക്കുമരുന്ന് ഇറക്കുമതി ചെയ്ത കേസിൽ ഏഷ്യൻ സ്വദേശിക്ക് ബഹ്‌റൈൻ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു. ജീവപര്യന്തത്തിന് പുറമെ 10,000 ബഹ്‌റൈനി ദിനാർ പിഴയും പ്രതി ഒടുക്കണം.
വിദേശത്തുനിന്ന് പ്രതിയുടെ വിലാസത്തിൽ എത്തിയ സംശയാസ്പദമായ ഒരു പാർസൽ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് കണ്ടെത്തിയതോടെയാണ് കേസിന്റെ തുടക്കം. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ എക്‌സ്-റേ പരിശോധനയിൽ പാർസലിനുള്ളിൽ ക്രമക്കേടുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ 2.5 കിലോഗ്രാം ഭാരമുള്ള നിരോധിത മയക്കുമരുന്ന് അടങ്ങിയ കുപ്പികൾ പിടിച്ചെടുക്കുകയായിരുന്നു.
വിൽപന ലക്ഷ്യത്തോടെയാണ് പ്രതി മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്ത ശേഷം പിടിച്ചെടുത്ത തൊണ്ടിമുതലുകളും തെളിവുകളും സഹിതം ഹൈ ക്രിമിനൽ കോടതിക്ക് കൈമാറുകയായിരുന്നു. മയക്കുമരുന്ന് ഇറക്കുമതി, കടത്ത് എന്നീ കുറ്റങ്ങൾ തെളിഞ്ഞതോടെയാണ് കോടതി കർശന ശിക്ഷ വിധിച്ചത്.
zzfvdf

