ക്ഷേമ പെൻഷൻ 3000 രൂപയാക്കും; സ്ത്രീ സുരക്ഷാ പെൻഷനിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി
ഷീബ വിജയൻ
തിരുവനന്തപുരം: കേരളത്തിൽ ക്ഷേമ പെൻഷൻ 3000 രൂപയാക്കുക എന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിൽ യാതൊരുവിധ കാലതാമസവും വരുത്തില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. ക്ഷേമ പെൻഷൻ കൃത്യമായി അർഹരായവരിലേക്ക് മാത്രം എത്തുന്ന ഉറപ്പാക്കാൻ വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയൊരു സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവകരമായി ആലോചിക്കുന്നുണ്ടെന്നും ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി മറുപടി നൽകി.
ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം എൽഡിഎഫ് നൽകിയ വാഗ്ദാനം പോലെയാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലാവധി തീരാനിരിക്കെയാണ് 1500 രൂപയായിരുന്ന പെൻഷൻ 100 രൂപ മാത്രം കൂട്ടിയത്. അതിൽനിന്ന് 2000 രൂപയാക്കി ഉയർത്തിയത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലാവധി തീരാനിരിക്കെയാണ്. അത്തരമൊരു കാലതാമസം യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ സർക്കാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച സ്ത്രീ സുരക്ഷാ പെൻഷൻ നിലവിലെ സാമൂഹ്യക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും ഈ പദ്ധതി തുടരുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
adssdfsadsfdsafdfs

