ഇന്ത്യാ-ബഹ്റൈൻ ബന്ധം കൂടുതൽ ശക്തമാകുന്നു: നിർണായക നേട്ടങ്ങൾ പങ്കുവെച്ച് ഇന്ത്യൻ എംബസി
പ്രദീപ് പുറവങ്കര
മനാമ: കോൺസുലർ സേവനങ്ങൾ, പ്രതിരോധ സഹകരണം, സാംസ്കാരിക കൈമാറ്റം എന്നിവയിൽ കൈവരിച്ച നിർണായക നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ബഹ്റൈനിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ പ്രതിനിധികളുമായും ചിത്രകാരന്മാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി എച്ച്.ഇ. വിനോദ് കുര്യൻ ജേക്കബാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വളർച്ചയും വിവിധ നാഴികക്കല്ലുകളും വിശദീകരിച്ചത്.
മനാമയിലെ ബഹ്റൈൻ മാളിൽ പുതിയ 'ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ' പ്രവർത്തനം ആരംഭിച്ചതിന്റെ ഒന്നാം വാർഷികമാണ് എംബസി ആഘോഷിക്കുന്ന പ്രധാന നേട്ടങ്ങളിലൊന്ന്. കഴിഞ്ഞ 15 വർഷത്തിനിടെ ബഹ്റൈനിൽ സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ പുതിയ കോൺസുലർ കേന്ദ്രമാണിത്.
ഇതോടൊപ്പം ബഹ്റൈൻ പൗരന്മാർക്കായി ആരംഭിച്ച ഇലക്ട്രോണിക് വിസ (e-Visa) സംവിധാനവും വിജയകരമായി ഒരു വർഷം പൂർത്തിയാക്കി. ഇതുവരെ നാലായിരത്തോളം ബഹ്റൈൻ പൗരന്മാർ ഈ ഡിജിറ്റൽ സംവിധാനം വഴി വിസ സ്വന്തമാക്കിയത് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്.
പ്രതിരോധ മേഖലയിലും എംബസി മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നുണ്ട്. എംബസിയിലെ സ്ഥിരം പ്രതിരോധ പ്രദർശനം ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടന്നു. ഫെബ്രുവരി മുതൽ ബഹ്റൈൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'കംബൈൻഡ് മാരിടൈം ഫോഴ്സിന്റെ' കീഴിലുള്ള ഇന്ത്യൻ നേവിയുടെ 'കംബൈൻഡ് ടാസ്ക് ഫോഴ്സ് 154' (CTF-154) പങ്കിന്റെ പ്രാധാന്യവും ദേശീയ വികസനത്തിൽ ഇന്ത്യൻ സായുധ സേന വഹിക്കുന്ന പങ്കുമാണ് ഈ എഡിഷനിൽ പ്രമേയമാക്കിയിരിക്കുന്നത്.
എംബസിയുടെ 'ഫോക്കസ് സ്റ്റേറ്റ്' പദ്ധതിയിലൂടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംസ്കാരവും നിക്ഷേപ സാധ്യതകളും പരിചയപ്പെടുത്തി വരുന്നുണ്ട്. നിലവിലെ എഡിഷനിൽ കേരളത്തെയും പുതുച്ചേരിയെയും കേന്ദ്രീകരിച്ചാണ് പ്രദർശനം. കൂടാതെ ഇന്ത്യ-ബഹ്റൈൻ ചരിത്രപരമായ സൗഹൃദം പ്രമേയമാക്കി മൂന്ന് ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന വാർഷിക ചിത്രകലാ പ്രദർശനവും ഇതിന്റെ ഭാഗമായി നടക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധമാണ് ഈ പ്രവർത്തനങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് അംബാസഡർ വ്യക്തമാക്കി.
sadsd

